ചിറ്റാരിപ്പറമ്പ് : കശുവണ്ടി കൃഷി ഏറെയുള്ള നമ്പൂരിക്കുന്ന് മേഖലയിൽ കുരങ്ങുകളുടെ ശല്യം കാരണം വിളവ് ലഭിക്കാതെ വലയുകയാണ് കർഷകർ. കശുവണ്ടി തോട്ടങ്ങളിൽ വാനരക്കൂട്ടം അഴിച്ചുവിടുന്ന ശല്യം കാരണം രാവിലെ മുതൽ രാത്രി വരെ കൃഷിയിടങ്ങളിൽ കാവൽ നിൽക്കേണ്ട അവസ്ഥയാണ് കർഷകർക്ക്.
രാവിലെയോ വൈകുന്നേരമോ ആണ് കർഷകർ കശുവണ്ടി ശേഖരിക്കാൻ തോട്ടങ്ങളിൽ എത്തുന്നത്. ഈ സമയങ്ങളിൽ കുരങ്ങ് ആക്രമണം ഭയന്ന് പേടിയോടെ ആണ് കശുവണ്ടി ശേഖരിക്കുന്നതും. തോട്ടങ്ങളിൽ നിന്നു കർഷകർ പോകുന്ന തക്കം നോക്കി പഴുക്കാത്ത കശുവണ്ടിയും പൂവുകളും തല്ലി കൊഴിച്ച് ഇടുകയാണ് വാനരക്കൂട്ടം. വനത്തോടു ചേർന്നു കിടക്കുന്ന പഞ്ചായത്താണ് ചിറ്റാരിപ്പറമ്പ്. ഇവിടെ മിക്ക പ്രദേശങ്ങളിലും വാനരന്മാരുടെ ശല്യം രൂക്ഷമാണ്. കുരങ്ങുകൾക്കു പുറമേ കാട്ടുപന്നികളുടെ ആക്രമണവും കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ മരച്ചീനി, വാഴകൾ എന്നിവ കുത്തി മറിച്ചിടാറാണു പതിവ്. ഇതെല്ലാം നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ കർഷകന് കഴിയുന്നുള്ളൂ. കൃഷിക്കായി ബാങ്കിൽ നിന്നും മറ്റും വായ്പയായി എടുത്ത പണം യഥാസമയം അടച്ചു തീർക്കാൻ കഴിയാതെ പലിശ കയറി ഇരട്ടിയായതായി കർഷകർ പറയുന്നു.