ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിനു കാരണമായ പ്രതി മയക്കുമരുന്നിന് അടിമയെന്ന സംശയമുള്ളതായി ഡോ. മുഹമ്മദ് ഷാഫി. വന്ദന ദാസിന്റെ കൊലപാതകശേഷം വിജയാസ് ആശുപത്രിയിലെത്തിച്ച പ്രതിയെ പരിശോധിച്ച ഡോക്ടറാണ് മുഹമ്മദ് ഷാഫി. വിജയാസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതി ശാന്തനായിരുന്നു. താൻ എന്താണ് ചെയ്തതെന്നു പോലും പ്രതിക്ക് ബോധ്യമുണ്ടായിരുന്നില്ല. അതിനാലാണ് പ്രതി മയക്കു മരുന്നിന് അടിമയാണോയെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചത്. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടോയെന്ന് അറിയില്ലെന്നും ഡോ. മുഹമ്മദ് ഷാഫി വ്യക്തമാക്കി.
അതേസമയം സന്ദീപിന് മാനസികപ്രശ്നങ്ങൾ ഇല്ലെന്ന് പേരൂർക്കട ഡോക്‌ടർ സ്ഥിരീകരിച്ചു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുണാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. പോലീസും ഡോക്ടർമാരും ചേർന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിക്കാൻ തീരുമാനിച്ചതെന്നും ലക്ഷ്യം വച്ചത് പുരുഷ ഡോക്ടറെയെന്നും സന്ദീപ് ജയിൽ സൂപ്രണ്ടിനോട് ഏറ്റുപറഞ്ഞു.സന്ദീപിനെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം നാളെ കോടതിയിൽ അപേക്ഷ നൽകും.