എംഎൽഎ സണ്ണി ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ വകയിരുത്തി അയ്യൻകുന്ന് പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉരുപ്പുംകുറ്റി ഏഴാംകടവ് റോഡിൽ കുണ്ടൂർ പുഴയ്ക്ക് 2018ലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നത്.ഉരുൾപൊട്ടലിൽ ഒഴുകി പോയ പഴയ പൈപ്പ് പാലത്തിന് പകരം നിർമ്മാണം ആരംഭിച്ച പുതിയ പാലം നിർമ്മാണ പ്രവർത്തിയുടെ ആരംഭ ഘട്ടത്തിൽ തന്നെ കൃത്യമായി ജോലിക്കാരോ മേൽനോട്ടക്കാരോ ഇല്ലാതെ പണികൾ പലപ്പോഴും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഏഴാംകടവിലെ ജനങ്ങൾക്ക് മഴക്കാലം ആരംഭിച്ചാൽ പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായ പാലം നിർമ്മാണം കഴിഞ്ഞ് വർഷങ്ങളായിട്ടും അപ്രോച്ച് റോഡ് ഇല്ലാതെ കാൽനട യാത്രക്കാർക്ക് പോലും അപകട ഭീക്ഷണിയാവുകയാണ് . ഒന്നര വർഷം മുമ്പ് പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡുകളുടെ പ്രവർത്തി ആരംഭിക്കാതെ കരാറുകാരൻ സ്ഥലം വിടുകയായിരുന്നു. പ്രവർത്തിയുടെ മേൽനോട്ടം വഹിക്കേണ്ട ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം ഇവിടേക്ക് വന്നതേ ഇല്ലെന്നും കാസർഗോഡ് കാരനായ ഫൈസൽ എന്ന കോൺടാക്ടർ തോന്നിയതുപോലെയാണ് പണികൾ ചെയ്തതെന്നും ഒടുവിൽ മുഴവൻ ജോലികളും തീർക്കാതെ കടന്നുകളഞ്ഞു എന്നുമാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാരുടെ ആരോപണം ശരിവെക്കുന്ന രീതിയിലാണ് എംഎൽഎയുടെ വാക്കുകൾ. പാലത്തിന്റെ ദുരവസ്ഥയെക്കുറിച്ചും ഈ പ്രദേശത്തെ യാത്രാ കുറിച്ചും ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മഴക്കാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോൾ ഇത്തവണയും ഏഴാംകടവ് നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമില്ല. പരാതികളുമായി ജില്ലാ പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിലും കയറിയിറങ്ങിയ മെമ്പർക്കും ജനങ്ങൾക്കും നിരാശ മാത്രമാണ് ബാക്കി. ഒടുവിൽ എംഎൽഎ തന്നെ തന്നെനേരിട്ട് സ്ഥലത്തെത്തി ജനങ്ങളുടെ യാത്രാ ദുരിതം മനസിലാക്കി ഉടൻതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുചേർക്കുമെന്നും നിർമ്മാണം പൂർത്തിയാക്കാത്തതിന്റെ വിശദീകരണം അടക്കം അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.എം എൽ എക്ക് ഒപ്പം വാർഡ് മെമ്പർ എ വൺ ജോസ്, കോൺഗ്രസ്സ് കരിക്കോട്ടക്കരി മണ്ഡലം പ്രിസിഡന്റ് മനോജ് എം കണ്ടത്തിൽ, ഷാജി മടയംകുന്നേൽ എന്നിവരും സ്ഥലം സന്ദർശിച്ചു .
“ അപ്പ്രോച്ച് റോഡ് ഉൾപ്പെടെ പാലത്തിന് അനുവദിച്ച 45 ലക്ഷം രൂപ കൃത്യമായി വിനിയോഗിക്കുന്നതിൽ ഉദ്യോഗസ്ഥലത്തിൽ കാര്യമായ അപാകതകൾ സംഭവിച്ചു.” –സണ്ണി ജോസഫ് എംഎൽഎ
“പാലത്തിന്റെ നിർമ്മാണത്തിലെ ഘട്ടത്തിൽ തന്നെ അപാകതകൾ ചൂണ്ടിക്കാട്ടിയിട്ടും മേൽനോട്ടം വഹിക്കുന്ന എൻജിനീയറിങ് വിഭാഗം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല”–എവൺ ജോസ് വാർഡ് മെമ്പർ