വയക്കര : പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി പ്രകാരം നിർമിക്കുന്ന വയക്കര-പോത്താങ്കണ്ടം റോഡ് പൂർത്തീകരിക്കാത്തതിനാൽ ജനങ്ങൾ ദുരിതത്തിലായി. 2023 ജനുവരിയിൽ പൂർത്തിയാക്കേണ്ട റോഡിന്റെ പണിയാണ് ഇഴഞ്ഞുനീങ്ങുന്നത്. 5.100 കിലോമീറ്ററുള്ള റോഡ് 3,71,06,250 രൂപ വകയിരുത്തിയാണ് പണി നടക്കുന്നത്. റോഡ് തുടങ്ങുന്ന വയക്കരമുതൽ ചെമ്പുല്ലാഞ്ഞി വരെയുള്ള പ്രദേശത്ത് നിർമാണം പൂർത്തീകരിക്കാത്തതിനാൽ വലിയ പ്രദേശം ഒറ്റപ്പെട്ടു. അശാസ്ത്രീയമായ നിർമാണം റോഡിലൂടെയുള്ള യാത്രതന്നെ അപകടകരമാക്കി.
വലിയ കയറ്റവും കുന്നും വളവുമുള്ള പ്രദേശമാണിത്. ഇവിടെത്തെ മണ്ണ് നീക്കിക്കളഞ്ഞതും ടാറിങ് പൂർത്തീകരിക്കാത്തതും പ്രദേശത്ത് ഓവുചാൽ പണിയാത്തതും കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയായി. കഴിഞ്ഞ ദിവസം ഒരു രോഗി ആസ്പത്രിയിൽ നടന്ന് പോകുമ്പോൾ വീണ് കൈയുടെ എല്ല് പൊട്ടിയിരുന്നു. ചെമ്പുല്ലാഞ്ഞി ഇറക്കത്തിൽ ഇരുചക്രവാഹനം റോഡിൽനിന്ന് തെറിച്ച് വീണിരുന്നു. കുത്തിയൊഴുകുന്ന തോടിന് പാലം നിർമിച്ചില്ല. ചെമ്പുല്ലാഞ്ഞി താഴെത്തട്ട് മുതൽ റോഡിന് കെട്ടിയ പാർശ്വഭിത്തികൾ ഇളകി വീഴാൻ തുടങ്ങിയത് റോഡരികിലെ വീടുകൾക്ക് ഭീഷണിയായി മാറി. ചെമ്പുല്ലാഞ്ഞിക്കാർക്ക് ഒരുകിലോമീറ്റർ അകലെയുള്ള വയക്കര എത്തണമെങ്കിൽ പോത്താങ്കണ്ടം വഴി സഞ്ചരിക്കേണ്ട അസ്ഥയാണ്. പുതുതായി നിർമിക്കുന്ന റോഡിൽ ഓവുചാലില്ലാത്തതിനാൽ ഇവിടത്തെ ചെളിയും വെള്ളവും പെരിങ്ങോം-നീലിരിങ്ങ റോഡിലും കെട്ടിനിൽക്കുകയാണ്.