തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ പത്ത് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവർ മുളങ്കുന്നത്തു കാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുണ്ട്. റോഡിലൂടെ നടന്നുപോയവര്‍ക്ക് നായയുടെ കടിയേല്‍ക്കുകയായിരുന്നു. വല്ലച്ചിറ ഭാഗത്തായിരുന്നു ആദ്യം നായയുടെ ആക്രമണം . തുടര്‍ന്ന് ഊരകം ഭാഗത്തേക്കും പുച്ചന്നിപ്പാടം ഭാഗത്തേക്കും ഈ നായ പോവുകയായിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പിന്നീട് നായയെ വാഹനം ഇടിച്ച് ചത്ത നിലയിലും കണ്ടെത്തി.
അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍ അമ്മയ്ക്കും മകള്‍ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു . തൃശൂര്‍ മുണ്ടക്കയത്ത് താഴം റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. മുക്കക്കണ്ടത്ത് സുരേഷിന്റെ ഭാര്യ ബിന്ദു ( 44), മകള്‍ ശ്രീക്കുട്ടി ( 22) എന്നിവര്‍ക്കാണ് കടിയേറ്റത്. കടയിലേക്ക് നടന്നു പോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവുനായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകളായ ശ്രീക്കുട്ടിക്ക് നായയുടെ കടിയേല്‍ക്കുകയായിരുന്നു.