മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായയുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഹൈവേ ഉപരോധിച്ചു. ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൽ കരീം, ചേലേരി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ കെ പി താഹിർ, എംപി മുഹമ്മദലി പി.സി.അഹമ്മദ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
മുഴപ്പിലങ്ങാട് പഞ്ചായത്ത് പരിധിയിൽ എടക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബാബുവിന്റെ മകൾ ജാൻവിയക്കാണ് (8) നായയുടെ കടിയേറ്റത്. ഇന്നു വൈകിട്ടായിരുന്നു സംഭവം. ജാൻവിയ മുഴപ്പിലങ്ങാട് വെസ്റ്റ് എൽ പി സ്കൂൾ വിദ്യാർഥിനിയാണ്. സ്കൂൾ വിട്ട് വീട്ടുപരിസരത്ത് കളിക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. കൈക്കും കാലിനുമാണ് കടിയേറ്റത്. പരിക്കേറ്റ വിദ്യാർഥിനി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു
വിവരമറിഞ്ഞ് എടക്കാട് പോലിസ് സ്ഥലത്തെത്തി. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. സജിത, വൈസ് പ്രസിഡണ്ട് വിജേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.വി റജീന ടീച്ചർ, ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു.