ഇരിട്ടി∙ രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച സംസ്ഥാനാന്തര പാതയിലെ തലശ്ശേരി – വളവുപാറ കെഎസ്ടിപി റോഡിൽ ദിശാ സൂചകങ്ങളും അടയാള ബോർഡുകളും നടപ്പാതയും കാടുകയറി. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലേക്കു പ്രവേശിക്കാനാകാത്ത സ്ഥിതിയാണ്. സുരക്ഷ വർധിപ്പിക്കുന്നതിനായി സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളും കാട് കാരണം കാണില്ല. 10 മീറ്റർ വീതിയിൽ ടാറിങ്ങോടെയാണു ലോക ബാങ്ക് സഹായത്തോടെയുള്ള കെഎസ്ടിപി പദ്ധതിയിൽ റോഡ് നവീകരിച്ചത്. ഇതിൽ 7 മീറ്റർ വാഹന ഗതാഗതവും പുറമേ 2 വശത്തും 1.5 മീറ്റർ വീതം കാൽനട, പാർക്കിങ് ഉൾപ്പെടെയും ലക്ഷ്യമിട്ടായിരുന്നു നിർമാണം. കുന്നോത്ത് എസ്റ്റേറ്റ് വളവ് മേഖലയിൽ ഈ 1.5 മീറ്റർ ടാറിങ് പോലും കാണാനില്ല.
ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ അപകട സാധ്യതയും റോഡിന്റെ സ്ഥിതിയും അടയാളങ്ങൾ മുഖേന വ്യക്തമാക്കി മുന്നറിയിപ്പ് നൽകുന്നതിനായി നൂറുകണക്കിനു ബോർഡുകൾ സ്ഥാപിച്ചതും കാട് കയറി കാണാമറയത്താണ്. സംസ്ഥാനാന്തര പാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ള പുന്നാട്, കീഴൂർക്കുന്ന്, കുന്നോത്ത് ഉൾപ്പെടെ സ്ഥിതി വിഭിന്നമല്ല. കാടു വെട്ടിത്തെളിക്കൽ ഉൾപ്പെടെ റോഡിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ യഥാസമയം നടത്താതാണു പ്രതിസന്ധി ഉണ്ടാക്കിയിട്ടുള്ളത്. റോഡ് നവീകരിച്ച ശേഷം വാഹനങ്ങൾ വേഗത്തിൽ ആണു വരുന്നത്. ടാറിങ് വരെ കാട് എത്തിയതിനാൽ കാൽനട യാത്രക്കാർക്കു നടക്കാനും വഴിയില്ലാതായി.