ആലക്കോട്: മഴ മാറിയപ്പോഴേക്കും മലയോരത്തെ പുഴകളും മറ്റു ജലസ്രോതസ്സുകളും വറ്റിവരണ്ടുതുടങ്ങിയത് ആശങ്കയുയർത്തുന്നു.
ജലസംരക്ഷണത്തിന് തീവ്രശ്രമമുണ്ടായില്ലെങ്കിൽ കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്കും ജനം ബുദ്ധിമുട്ടും. മുൻകാലങ്ങളിൽ സിസംബർ അവസാനംവരെ നീരൊഴുക്കുണ്ടാകാറുള്ള രയരോം പുഴയിൽ ഇപ്പോൾത്തന്നെ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
അനിയന്ത്രിതമായി കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി പുഴയിൽനിന്ന് വെള്ളം പമ്പുചെയ്യുന്ന സാഹചര്യമുണ്ടായാൽ സ്ഥിതി കഠിനമാകും.
പുഴയിൽ മാലിന്യം തള്ളുന്നത് തടയാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. മലയോര ഹൈവേയിലെ രയരോം പാലത്തിൽനിന്ന് പ്ലാസ്റ്റിക് ചാക്കുകളിൽ മാലിന്യം തള്ളുന്നത് പതിവാണ്.
ആസ്പത്രി, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ പുഴയിൽ തള്ളുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
മാലിന്യം തള്ളുന്നയിടങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച് സുരക്ഷാനടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. പുഴകളിൽനിന്നുള്ള മണലൂറ്റ് തടയാനും നടപടി വേണം.