ചെറുപുഴ: ജലസേചനവകുപ്പ് തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തു നിർമിച്ച റെഗുലേറ്റർ-കം- ബ്രിജിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനും ഡാമിനു ഫൈബർ ഷട്ടറുകൾ സ്ഥാപിക്കാനും നടപടിയായി.
ഇതിന്റെ ഭാഗമായുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു. ചെറുപുഴ തവളക്കുണ്ടിലെ തെക്കിലെമഠത്തിൽ സുരേഷ്കുമാർ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
ചെറുപുഴ ചെക്ക്ഡാമിൽ മണൽ അടിഞ്ഞുകൂടി ജലസംഭരണശേഷി കുറയുകയും, ഡാമിന്റെ മരപ്പലക കൊണ്ടുള്ള ഷട്ടറുകൾ നശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മണൽ നീക്കം ചെയ്യാനും മരപ്പലകൾ മാറ്റി സ്ഥാപിക്കാനും നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടാണു സുരേഷ്കുമാർ ഇതേത്തുടർന്നു 2023-24 വർഷത്തെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി ചെറുപുഴ തടയണയിൽ അടിഞ്ഞുകൂടിയ 3584 ക്യുബിക് മീറ്റർ മണൽ നീക്കാനും ഡാമിനു ഫൈബർ ഷട്ടറുകൾ സ്ഥാപിക്കാനുമുള്ള നടപടികൾ ആരംഭിച്ചത്.
തടയണയിൽ അടിഞ്ഞുകൂടിയ മണൽ നീക്കുകയും മരപ്പലകൾ മാറ്റി ഫൈബർ ഷട്ടറുകൾ സ്ഥാപിക്കുകയും ചെയ്താൽ ജലസംഭരണശേഷി വർധിപ്പിക്കാനാകും.
ഇതോടെ പ്രദേശത്തെ ജലക്ഷാമത്തിനു അറുതി വരുത്താനും സമീപ പ്രദേശത്തെ കൃഷിയിടങ്ങളിൽ ജലസേചന സൗകര്യം ഒരുക്കാനും സാധിക്കും. തടയണ നിർമിച്ചതിനു ശേഷം ഒരു തവണ മാത്രമാണു പുഴയിൽ നിന്നു മണൽ നീക്കിയത്.
ഇപ്പോൾ തടയണയുടെ പല ഭാഗങ്ങളിലും മണൽ അടിഞ്ഞുകൂടിയ നിലയിലാണ്. വേനൽ കനക്കുന്നതിനു മുൻപ്
അടിഞ്ഞുകൂടിയ മണൽ നീക്കി
ഫൈബർ ഷട്ടറുകൾ
സ്ഥാപിക്കണമെന്നാണു
നാട്ടുകാരുടെ ആവശ്യം.