കലഞ്ഞൂർ(പത്തനംതിട്ട): കലഞ്ഞൂരിൽനിന്ന് രണ്ടുദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കല്ലട ജലസേചന പദ്ധതി കനാലിൽ കണ്ടെത്തി.കലഞ്ഞൂർ കാരുവയൽ അനന്തു ഭവനിൽ അനന്തു(28)വിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കാരുവയൽ പാലത്തിനുസമീപം കനാലിൽ കണ്ടെത്തിയത്. അനന്തുവിന്റെ തലയ്ക്കുപിന്നിൽ വെട്ടേറ്റതുപോലെ വലിയ മുറിവുണ്ട്. മുഖത്തും പാടുകൾ കണ്ടെത്തിയിട്ടുണ്ട്.ഞായറാഴ്ച രാത്രിയാണ് അനന്തുവിനെ കാണാതായതെന്ന് വീട്ടുകാർ കൂടൽ പോലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച നൽകിയ പരാതിയിൽ പറയുന്നു. മൃതദേഹം കണ്ടെത്തിയതിന് അരക്കിലോമീറ്റർ അകലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ റബ്ബർ എസ്റ്റേറ്റിനുള്ളിൽ ആക്രമണം നടന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ചോരപ്പാടുകൾ കണ്ടെത്തി. കനാലിലേക്കുള്ള വഴിയിലും ചോരപ്പാടുകളുണ്ട്. ഇതിന് സമീപത്ത് കനാലിൽ അനന്തുവിന്റെ മൊബൈൽ ഫോണും കണ്ടെത്തി. മൊബൈൽ ഫോൺ കണ്ടെടുത്ത കനാൽ നീർപ്പാലത്തിന് സമീപത്തും ചോരപ്പാടുകൾ ഉണ്ട്. മുടിമുറിഞ്ഞും കിടക്കുന്നുണ്ട്.അനന്തുവിന്റെ മൃതദേഹം കണ്ടെത്തുമ്പോൾ ഷർട്ടിന്റെ ഒരുഭാഗം മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്. വലിയ ഒഴുക്കുവെള്ളത്തിൽപോലും നീന്തുന്ന അനന്തു കനാലിൽവീണ് മരിക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ ഒരാളെ പോലീസ് തിരയുന്നുണ്ട്. കോന്നി ഡിവൈ.എസ്.പി. ബൈജുകുമാർ, കൂടൽ സി.ഐ. പുഷ്പകുമാർ, എസ്.ഐ. ദിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്ലംബിങ് ജോലിക്കാരനായിരുന്നു അനന്തു.രാജന്റെയും അംബികയുടെയും മകനാണ്. സഹോദരി: ആതിര. മൃതദേഹപരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.