മട്ടന്നൂർ: പഴശ്ശി അണക്കെട്ടിൽ നിന്നു കൃഷിക്കുള്ള വെള്ളം കനാ ലിലൂടെ തുറന്നു വിടാൻ തീരുമാനം. കനാലിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി മേയ് 31നു വെള്ളം തുറന്നു വിടാനാണ് ശ്രമം. കനാലുകൾ തകർന്നതിനു ശേഷം 11 വർഷമായി ജലസേചനം മുടങ്ങിയിരിക്കുകയാണ്. അണക്കെട്ട് മുതൽ 42 കിലോ മീറ്റർ വരെ പ്രധാന കനാലിലൂടെയും 23 കിലോമീറ്റർ മാഹി ശാഖാ കനാലിലൂടെയും വെള്ളം ഒഴുക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന ബജറ്റിൽ പഴശ്ശി പദ്ധതിയുടെ പ്രവൃത്തികൾക്ക് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എടക്കാട് ശാഖാ കനാൽ വഴി 9 കിലോമീറ്റർ വരെയും അഴീക്കൽ ശാഖാ കനാൽ വഴി 12 കിലോമീറ്റർ വരെയും കൃഷി ആവശ്യത്തിനു വെള്ളം നൽകാനുള്ള പദ്ധതിക്കു രൂപം നൽകിയിട്ടുമുണ്ട്.
ജില്ലാ ആസൂത്രണ സമിതി അധികൃതരും പഴശ്ശി ജലസേചന പദ്ധതി അധികൃതരും ഇതു സംബന്ധിച്ചു ചർച്ച നടത്തി. ജില്ലാ പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, പ്ലാനിങ് ബോർഡ് കൃഷി വിഭാഗം ചീഫ് എസ്.എസ്. നാഗേഷ്, പഴശ്ശി പദ്ധതി ചീഫ് എൻജിനീയർ ശിവദാസൻ, എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജൻ കാണിയേരി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ കെ.സന്തോഷ്, എ.നസീർ, പ്രോജക്ട് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ സി.പി.മുരളി എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.