അടിമാലി • സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപികയെ അതേ സ്കൂളിലെ അധ്യാപകൻ വിദ്യാർഥികളുടെ മുന്നിൽവച്ച് ജാതിപ്പേരു വിളിച്ചെന്നും വസ്ത്രം കീറി അപമാനിക്കാൻ ശ്രമിച്ചെന്നും പരാതി. അടിമാലി ഇരുമ്പുപാലം ഗവ. എൽപി സ്കൂൾ സീനിയർ അസിസ്റ്റന്റ് സി.എം.ഷമീമിനെതിരെയാണു പരാതി. പട്ടികജാതി/വർഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. അധ്യാപകൻ ഒളിവിലാണ്.പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അടുത്ത മാസം മുതൽ സ്കൂളിനു മുൻപിൽ നിരാഹാര സമരം നടത്തുമെന്ന് അധ്യാപികയും കുടുംബാംഗങ്ങളും അറിയിച്ചു. അന്വേഷണം നടന്നുവരികയാണെന്നു ഡിവൈഎസ്പി ബിനു ശ്രീധർ പറഞ്ഞു.സംഭവത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അധ്യാപിക കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം 15നാണു സംഭവം. ക്ലാസിനിടെ വിദ്യാർഥികൾ കണ്ടുനിൽക്കെ, തന്നെ വിളിച്ചിറക്കി ജാതിപ്പേരു വിളിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചുരിദാറിനുമേൽ ധരിച്ചിരുന്ന ഷാൾ വലിച്ചൂരാൻ ശ്രമിച്ചെന്നുമാണു യുവതിയുടെ പരാതി. പ്രതി അടിക്കാൻ ശ്രമിച്ചെന്നും ഷാൾ വലിച്ചപ്പോൾ ചുരിദാർ കീറിപ്പോയെന്നും പരാതിയിലുണ്ട്. തൊഴിലിടത്തെ വൈരാഗ്യമാണ് അവഹേളനത്തിനു കാരണമെന്നാണു യുവതി പറയുന്നത്.