കേളകം: കുടക് മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ആറളം വനാന്തരത്തിലെ മീൻമുട്ടി പുഴയും ചൂട് കനത്തതോടെ വരണ്ടുണങ്ങി. പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലെ ആകർഷക ബിന്ദുവായ മീൻമുട്ടി വെള്ളച്ചാട്ടം നിലവിൽ മെലിഞ്ഞ് ജലരേഖയായി. വന മേഖലയിലും ചൂടു കനത്ത് വരൾച്ച രൂക്ഷമായതോടെയാണ് വനമേഖലകളിലെ ജലസ്രോതസ്സുകളും വരണ്ടത്.
വനത്തിലെ രൂക്ഷമായ വരൾച്ചമൂലം നീരൊഴുക്കുള്ള ചീങ്കണ്ണിപ്പുഴയോരമാണ് വന്യ ജീവികളുടെ ഇപ്പോഴത്തെ ആശ്രയം. ആറളം വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നവരുടെ പ്രധാന സന്ദർശക ലക്ഷ്യം മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ ദൃശ്യവിസ്മയ ആസ്വാദനമാണ്. വന്യജീവി സങ്കേതത്തിന്റെ പ്രവേശന കവാടമായ വളയഞ്ചാലിൽ നിന്ന് 15 കിലോമീറ്റർ ഉൾവനത്തിലാണീ നീർച്ചാട്ടം. മെലിഞ്ഞുണങ്ങിയ ഈ പുഴയിൽ ഇനി നീർച്ചാട്ടം ദൃശ്യമാവാൻ മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരുമെന്നതാണ് സഞ്ചാരികളുടെ ദുഃഖം.