കണ്ണൂർ: ഒരേ രീതിയിൽ സൂപ്പർ മാർക്കറ്റിൽ മൂന്നു തവണ കവർച്ച നടത്തി പൊലീസിന് തലവേദനയായി മാറിയിരിക്കുകയാണ് ഒരു കളളൻ. പയ്യന്നൂർ ടൗണിന്റെ ഹൃദയ ഭാഗത്തുള്ള സ്കൈപ്പർ സൂപ്പർ മാർക്കറ്റിലാണ് സംഭവം. കഴിഞ്ഞ വർഷം ഫെബ്രുവരി 20ന് ഓഗസ്റ്റ് 5നും ഇന്നലെയുമാണ് കവർച്ച നടത്തിയത്.
കൃത്യമായി സിസിടിവിയിൽ തന്റെ ദൃശ്യം തെളിയുന്ന വിധത്തിൽ മണിക്കൂറുകളോളം കവർച്ചക്കാരൻ ഇതിനകത്ത് വിലസുകയായിരുന്നു. കെട്ടിടത്തിന്റെ പിന്നിലെ എക്സ് ഹോസ്റ്റ് ഫാൻ ഇളക്കി മാറ്റിയാണ് 3 തവണയും അകത്ത് കയറിയത്. ഫെബ്രുവരി 20ന് കിഴക്കേ അറ്റത്തുള്ള ഫാൻ ഇളക്കി മാറ്റി അകത്ത് കടന്നു. അതോടെ ആ സ്ഥലം അടച്ചു. പിന്നീട് രണ്ടു തവണ ഒരു മറയും ഇല്ലാതെയാണ് അകത്ത് കയറി കവർച്ച നടത്തിയത്.
ആവശ്യത്തിന് വിരലടയാളമൊക്കെ പതിയുന്ന രീതിയിൽ മണിക്കൂറുകളോളം ഇതിനകത്ത് വിലസി നടന്നാണ് കവർച്ചക്കാരൻ കടന്നു പോയത്. പിടിക്കാമെങ്കിൽ പിടിച്ചോളൂ എന്ന് പൊലീസിനെ വെല്ലുവിളിക്കുമ്പോലെയാണ് ഇതിനകത്ത് 3 തവണയും കവർച്ചക്കാരൻ വിലസിയത്. എന്നാൽ കള്ളന്റെ പൊടിപോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.