ശ്രീകണ്ഠപുരം∙ ദിവസങ്ങളായി തുടരുന്ന ക്വാറി സമരത്തിന് പിറകെ രണ്ടു ദിവസമായി ചെങ്കൽ പണി മുടക്കു കൂടി വന്നതോടെ ഈ മേഖലയിൽ 5000ലേറെ പേർക്ക് പണിയില്ലാതെയായി. കണ്ണൂർ ജില്ലയിലെ പ്രധാന ചെങ്കൽ മേഖല എന്ന നിലയിൽ ഇവിടം പൂർണമായി നിശ്ചലമായി കിടക്കുകയാണ്. ചേപ്പറമ്പ്, എടക്കുളം, കൊളത്തൂർ, കല്ല്യാട്, ഊരത്തൂർ, ആനയടി, ഏറ്റുപാറ, മലപ്പട്ടം മേഖലകളിൽ എല്ലാം പണി നിർത്തിയിരിക്കുകയാണ്.
അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 5000ലേറെ പേർ ഈ മേഖലയിൽ ദിവസവും പണിയെടുക്കുന്നുണ്ട്. ഇവരെ കൂടാതെ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ലോറിക്കാർ, ജെസിബിക്കാർ എന്നിവരെല്ലാം പെരുവഴിയിലാണ്. ലക്ഷക്കണക്കിനു രൂപ ലോൺ വാങ്ങിയാണ് പലരും ജെസിബിയും ലോറികളും ഓടിക്കുന്നത്. ദിവസവും പണിയില്ലെങ്കിൽ ലോൺ അടവ് മുടങ്ങും. ഡ്രൈവർമാരുടെ ജീവിതം പെരുവഴിയിലാകും.
ക്വാറി സമരം കാരണം വൻ പ്രതിസന്ധി നേരിടുന്ന നിർമാണ മേഖല ചെങ്കൽ സമരം കൂടി വന്നതോടെ പൂർണമായി നിശ്ചലമായി. പുറത്തു നിന്ന് എത്തി വാടകയ്ക്ക് താമസിക്കുന്ന തൊഴിലാളികളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയെല്ലാം അടച്ചിടേണ്ട അവസ്ഥയാണ്. നിർമാണ മേഖലയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളുടെ ലഭ്യതയും നിലച്ചതോടെ വലിയ ദുരിതത്തിലാണ് നാട്ടുകാർ.