കടുവയുടെ മുന്നിൽ പെട്ടതിന്റെ ഞെട്ടലിലാണ് പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി അജി. റബർ തോട്ടത്തിൽ നിന്നാണ് കടുവ ചാടി വീണത്. വടശ്ശേരിക്കരയിൽ രണ്ടിടത്തു സ്ഥാപിച്ച കൂടുകളുടെ അടുത്ത് ഇതുവരെ കടുവ എത്തിയിട്ടില്ല.
കഴിഞ്ഞദിവസം രാത്രി വടശ്ശേരിക്കര ചെമ്പോട് എന്ന സ്ഥലത്ത് ബന്ധുവിന്റെ വീട്ടിൽ നിന്ന് മകനെ വിളിക്കാൻ എത്തിയപ്പോഴാണ് കടുവയെ കണ്ടത്. സമീപത്ത് തോട്ടത്തിൽ നിന്ന് കടുവയെത്തുകയായിരുന്നു. ഉടൻതന്നെ അജി ബൈക്കിൽ കയറി രക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. വളർത്ത മൃഗങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്നും ഭീതിയുണ്ട്.
വടശ്ശേരിക്കരയിൽ ഇതുവരെ രണ്ടിടത്തായി നാല് ആടുകളെ കടുവ പിടിച്ചു. രണ്ടിടത്തും കൂട് സ്ഥാപിച്ച് ആടിനെ കൂട്ടിലിട്ടിട്ടുണ്ട്. പലയിടത്തും കടയെ കണ്ടതായി പലരും പറയുന്നുണ്ടെങ്കിലും എല്ലാത്തിലും സ്ഥിരീകരണമില്ല. കടുവയെ കണ്ട പ്രദേശങ്ങളിൽ കാട്ടുപന്നിയുടെയും തെരുവനായ്ക്കളുടെയും എണ്ണം കുറയുന്നതായും നാട്ടുകാർ പറയുന്നു.