കണ്ണൂർ, ഉളിക്കൽ പഞ്ചായത്തിലെ പ്രധാന 3 പാലങ്ങൾ വീണ്ടും ചർച്ചയാവുന്നു. വർഷകാലങ്ങളിൽ വെള്ളം കയറി ഗതാഗതം നിലയ്ക്കുന്നതിനൊപ്പം അപകടങ്ങൾ വർദ്ധിക്കുന്നതാണ് പ്രതിഷേധങ്ങൾക്ക് വഴി തുറക്കുന്നത്. ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ചപ്പാത്ത് പാലം, വട്യാംതോട് പാലം, വയത്തൂർപാലം എന്നിവയാണ് മലയോര മേഖലയിലെ ഏറെ പഴക്കം ചെന്ന പാലങ്ങൾ. ജനകീയമായി നിർമ്മിച്ച പാലങ്ങളാണിവ. കാലവർഷങ്ങളിൽ ദിവസങ്ങളും, ആഴ്ചകളും പാലം വെള്ളത്തിനടിയിലാണ്. ബസുകൾ ഉൾപ്പെടെ സർവ്വീസ് നടത്തുന്ന പാലങ്ങൾ വെള്ളത്തിനടിയിലാകുന്നതോടെ കിലോമീറ്ററുകൾ കൂടുതൽ ഓടി മറ്റ് പലങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വാഹന ഡ്രൈവർമാർ.
മണിക്കടവ്, പെരുമ്പള്ളി തുടങ്ങിയ മേഖലകളിൽ നിന്നുമുള്ളവർ നുച്ചിയാട് പാലത്തെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണുള്ളത്. മാറി മാറി വരുന്ന സർക്കാരുകൾ പലവിധ വാഗ്ദാനങ്ങൾ നൽകുക മാത്രമാണ് കൊടുത്തു കൊണ്ടിരിക്കുന്നത്. ഓരോ വർഷകാലം അവസാനിക്കുമ്പോഴും പുതിയ പാലത്തെപ്പറ്റിയുള്ള ചിന്തകൾ അധികൃതർ മറക്കുകയാണ്. ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
മലവെള്ളപ്പാച്ചലിൽ കൈവരികൾ തന്നെ പാലങ്ങളിലൂടെ പലപ്പോഴും പേടിയോടെയാണ് വാഹനങ്ങൾ നടന്നു പോകുന്നത്. കാൽനടയാത്രക്കാർ പാലത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വരുന്നത് വീതി കുറഞ്ഞ പാലത്തിലെ യാത്ര ഭീതിയുളവാക്കുകയാണ്.