അരിക്കൊമ്പനെ കുങ്കിയാനയാ ക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലെന്ന് നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ. വേറെ എവിടെ കൊണ്ടുപോയി പാർപ്പിച്ചാലും അത് തിരികെ വരുമെന്നും നാട്ടിലെ ആളുകളെ ഭയമില്ല എന്നും ഗണേഷ് കുമാർ പറഞ്ഞു.
” ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ കാണുന്ന ഒരാളാണ്. അതിനെ സ്നേഹിക്കുകയും അതിന്റെ മനശാസ്ത്രം അറിയുകയും ചെയ്യാം. ആനത്താരയിൽ ആളുകൾ താമസിക്കുന്നു എന്നൊക്കെ പറയുന്നത് പാവപ്പെട്ട കർഷകരെ ഉപദ്രവിക്കുന്ന പ്രസ്താവനയാണ്. അങ്ങനെയാണെങ്കിൽ കമ്പത്ത് താമസിക്കുന്ന ആളുകളൊക്കെ ആനത്താരയിൽ സ്ഥലം വച്ച് താമസിച്ചവരാണോ? അല്ലല്ലോ. ആനയ്ക്ക് ഇഷ്ടമുള്ള ഭക്ഷണത്തിന്റെ മണം പിടിച്ചു കഴിഞ്ഞാൽ അത് തേടി വരും. ഈ ആനയ്ക്ക് മനുഷ്യന്റെയും അരിയുടെയും മണം അറിയാം. ആദ്യം തേയില തോട്ടത്തിൽ ഇറങ്ങി പിന്നെ അരി അന്വേഷിച്ചു വന്നു. ഇപ്പോൾ നാട്ടിലും ഇറങ്ങി. അതിന് ആളുകളെ ഭയമില്ല. തമിഴ്നാട് അതിനെ പിടിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല. അതിന് എവിടെ കൊണ്ടു വിട്ടാലും പുറത്തുവന്നുകൊണ്ടിരിക്കും. ഉത്സവത്തിന് കൊണ്ടുവരുന്ന ആനയ്ക്ക് ഒരു പഴം മേടിച്ചു കൊടുക്കാത്ത ആളുകളാണ് ഇതിനെതിരെ കേസ് കൊടുക്കുന്നത്. ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന ഉന്നതല യോഗത്തിൽ ഞാൻ പറഞ്ഞിരുന്നു നിങ്ങളുടെ 5 ലക്ഷം രൂപയുടെ കോളർ തമിഴ്നാട് സർക്കാർ കൊണ്ടുപോകുമെന്ന്. മിക്കവാറും അത് സംഭവിക്കും. ആനയ്ക്ക് വഴി മനസ്സിലായി. എവിടെ കൊണ്ടു വിട്ടാലും ഇനി വീണ്ടും വരും. എത്രയും വേഗം മെരുക്കി കുങ്കിയാനയാക്കുക മാത്രമാണ് ഇനിയുള്ള ഏക വഴി.”
ഗണേഷ് കുമാർ പറഞ്ഞു