• Thu. Sep 19th, 2024
Top Tags

അരിക്കൊമ്പനെ മൂന്നാംദിവസവും കണ്ടെത്താനായില്ല. തമിഴ്നാടിന്‍റെ ദൗത്യം അനിശ്ചിതത്വത്തിൽ

Bydesk

May 30, 2023

വനത്തിലേക്കു കയറിയ അരിക്കൊമ്പനെ കണ്ടെത്താൻ കഴിയാത്തതിനാൽ തമിഴ്നാടിന്റെ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിലായി. ആനയെ കണ്ടെത്തി പിടികൂടാൻ പ്രത്യേക അഞ്ചംഗ  സംഘത്തെയും നിയോഗിച്ചു. അതേസമയം, അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. അതിനിടെ കമ്പം ടൗണിൽ വച്ച് അരിക്കൊമ്പൻ തട്ടിയിട്ടു പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കമ്പം സ്വദ്ദേശി പാൽരാജ് മരിച്ചു.

രാവിലെ ഷൺമുഖ നദീ ഡാമിനു സമീപത്തെ ഷൺമുഖനാഥക്ഷേത്ര പരിസരത്ത് അരിക്കൊമ്പൻ എത്തിയിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന വൃദ്ധ കൊമ്പനെ നേരിട്ട് കണ്ടു. വിവരം വനംവകുപ്പിനെയും പോലീസിനെയും അറിയിച്ചു. വനപാലകർ എത്തിയപ്പോഴേക്കും അരിക്കൊമ്പൻ മറ്റൊരു സ്ഥലത്തേക്ക് നടന്നു നീങ്ങി. ആന ഒന്നര കിലോമീറ്ററിലധികം വനത്തിലൂടെ സഞ്ചരിച്ചതായാണ് വിവരം. വനത്തിൽനിന്നും ആവശ്യത്തിന് ഭക്ഷണവും വെള്ളവും കുടിച്ച് ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. കൊമ്പനെ മയക്കുവെടിവയ്ക്കാൻ അനുയോജ്യമായ സ്ഥലത്തേക്കെത്തിക്കാനുളള ശ്രമമാണ് വനംവകുപ്പ് നടത്തുന്നത്. ഉൾക്കാട്ടിലുള്ള അരിക്കൊമ്പനെ നേരിട്ട് കാണാൻ വനം വകുപ്പിനായിട്ടില്ല. ഇതേ തുടർന്നാണ് ആനകളെ പിടികൂടാൻ പ്രത്യേക പരിശീലനം നേടിയ സംഘത്തെ മുതുമലയിൽ നിന്നും എത്തിക്കുന്നത്.

സംഘത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട മീൻ കാളാൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരോടൊപ്പം, വെറ്റിനറി സർജൻ ഡോ. രാജേഷുമുണ്ടാകും. ജനവാസമേഖലയിലേക്ക് ഇറങ്ങിവന്നാൽമാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് വനംവകുപ്പിന്റെ തീരുമാനം. അരിക്കൊമ്പൻ കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെയാണ് എതിരെ ബൈക്കിൽ വന്ന പാൽരാജിനെ തട്ടിയിട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് പാൽരാജ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. അതിനിടെ, അരിക്കൊമ്പനായി ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്ബ് ഹൈക്കോടതിയിൽ ഹർജി നൽകി. തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് ആനയെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. കേന്ദ്രസർക്കാരിനൊപ്പം തമിഴ്നാട് സർക്കാരിനെയും ഹർജിയിൽ എതിർകക്ഷിയാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *