കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി സഹകരണവകുപ്പ് ആരംഭിക്കുന്ന ‘നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയില്‍’ പദ്ധതി പരിസ്ഥിതി ദിനമായ തിങ്കളാഴ്ച തുടങ്ങുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മനുഷ്യപ്രേരിത കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാൻ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നെറ്റ് സീറോ എമിഷനുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ സംസ്ഥാനതലത്തില്‍ സഹകരണ രജിസ്ട്രാറും ജില്ലാതലത്തില്‍ ജോയിന്റ് രജിസ്ട്രാറും താലൂക്ക് തലത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാറും സ്ഥാപനതലത്തില്‍ സ്ഥാപനമേധാവിയും ചെയര്‍മാനായി കമ്മിറ്റികള്‍ രൂപീകരിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കള്‍ രാവിലെ 10ന് അയ്മനം എൻ എൻ പിള്ള സ്മാരക സാംസ്കാരിക നിലയത്തില്‍ മന്ത്രി വി എൻ വാസവൻ നിര്‍വഹിക്കും.
അഞ്ചിന് ഓരോ സംഘവും കുറഞ്ഞത് 10 വൃക്ഷത്തെകള്‍ പൊതുസ്ഥലങ്ങളിലടക്കം നട്ടു പരിപാലിക്കും. പൊതുജനങ്ങള്‍ക്ക് വൃക്ഷത്തെകള്‍ നല്‍കും. സഹകരണസംഘം രജിസ്ട്രാറുടെ കീഴിലുള്ള സംഘങ്ങളിലും ബ്രാഞ്ചുകളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ സംഘങ്ങളുടെ സാമ്ബത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ സൗരോര്‍ജ പ്ലാന്റുകള്‍ നിര്‍മിക്കും. ഓഫീസുകള്‍ ഹരിതകാര്യാലയങ്ങളാക്കും. ഊര്‍ജ സംരക്ഷണത്തിനും സുസ്ഥിരമാലിന്യ സംസ്കരണം, സുസ്ഥിരഗതാഗതം എന്നിവയ്ക്കും പ്രാധാന്യം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, സഹകരണസംഘം രജിസ്ട്രാര്‍ ടി വി സുഭാഷ്, സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടര്‍ കെ എം രാധാകൃഷ്ണൻ, അയ്മനം വില്ലേജ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ഭാനു എന്നിവരും പങ്കെടുത്തു.