കര്‍ണാടകയില്‍ വീണ്ടും സിക്ക വൈറസ് സാന്നിധ്യം കണ്ടെത്തി. ബംഗളൂരുവിനു സമീപം ചിക്കബല്ലാപുരയിലെ കൊതുകില്‍ നിന്നു ശേഖരിച്ച സാമ്പിളിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
ഇതോടെ പ്രദേശത്തെ എല്ലാ പനി കേസുകളും വിശകലനം ചെയ്യുകയാണ്. സാമ്പിള്‍ ഉള്‍പ്പെട്ട തല്‍ക്കബേട്ടയുടെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ ആറെണ്ണം ചിക്കബല്ലാപുരയില്‍ നിന്നുള്ളതാണ്. അഞ്ചെണ്ണം നെഗറ്റീവായി. ഒരെണ്ണം പോസിറ്റീവാണെന്നും ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. എസ്. മഹേഷ് പറഞ്ഞു.
കടുത്ത പനി ബാധിച്ച മൂന്നു രോഗികളുടെ സാമ്പിളുകള്‍ ലാബിലേക്ക് വിശകലനത്തിനായി അയച്ചിട്ടുണ്ട്.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയവ പരത്തുന്ന രോഗവാഹകരായ ഈഡിസ് കൊതുകിന്‍റെ കടിയിലൂടെയാണ് സിക്ക വൈറസ് രോഗം പകരുന്നത്. 1947ല്‍ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയില്‍ അഞ്ചുവയസുകാരിക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.