വയനാട്: പേരിയയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിൽ എറ്റുമുട്ടൽ. രണ്ടു മാവോയിസ്റ്റുകൾ കസ്റ്റഡിയിലായി. മൂന്നു വനിതകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. രാത്രി 10 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. പേരിയ ചപ്പാരത്തെ പ്രദേശവാസി അജേഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
കബനി ദളത്തിലെ മാവോയിസ്റ്റുകളായ ചന്ദ്രുവും ഉണ്ണിമായയുമാണ് പിടിയിലായത്. മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ലത,സുന്ദരി എന്നിവരാണ് രക്ഷപ്പെട്ടത്. രാത്രിയോടെ പ്രദേശത്തെ വീട്ടിലെത്തിയ മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ച് പുറത്തിറങ്ങവേയാണ് തണ്ടർബോൾട്ട് വീട് വളഞ്ഞത്. അരമണിക്കൂറോളം വെടിവയ്പ്പ് നീണ്ടുനിന്നു. സ്ഥലത്ത് പോലീസും തണ്ടർബോൾട്ടും കൂടുതൽ പരിശോധന നടത്തുകയാണ്.