അനധികൃതമായി രൂപമാറ്റം വരുത്തുകയും ലേസര്‍ ലൈറ്റുള്‍പ്പെടെ ഘടിപ്പിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാൻ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ശബരിമല തീര്‍ഥാടനകാലത്ത് അപകടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതുസംബന്ധിച്ച് ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. നടപടിയെടുത്തശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശമുണ്ട്. രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ പലതവണ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍, അതില്‍ വീഴ്ചവരുത്തിയതിനാല്‍ ശബരിമല മണ്ഡലകാലത്ത് കൂടുതല്‍ ശ്രദ്ധിക്കാൻ ഹൈക്കോടതി വീണ്ടും നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടി കര്‍ശനമാക്കുന്നത്. കമ്പനി നിര്‍മ്മിച്ച് നല്‍കിയതിന് പുറമേ, ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം വാഹനത്തിനുള്ളിലും പുറത്തുമുള്ള ലൈറ്റുകളും മറ്റും രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. അങ്ങനെയുണ്ടെങ്കില്‍ ഒരോ രൂപമാറ്റത്തിനും 5000 രൂപ പിഴചുമത്താനാണ് കോടതിയുടെ നിര്‍ദ്ദേശം.