കൂട്ടുപുഴ: നാലു മാസത്തോളം നീണ്ട വിലക്കിന് ശേഷം മാക്കൂട്ടം വഴി ഇരു സംസ്ഥാനങ്ങളിലേയും ആർടിസി ബസ്സുകൾക്ക് അനുമതി ആയെങ്കിലും സർവീസുകൾ പരിമിതമാണ്. കേരള ആർ. ടി. സിയുടെ 9 ബസ്സുകളും കർണാടക ആർ. ടി. സിയുടെ 6 ബസുകളുമാണ് നിരോധനത്തിനു മുമ്പുവരെ കണ്ണൂർ – ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇതുവരെ ഓടിത്തുടങ്ങിയത് കേരള ആർ. ടി. സിയുടെ രണ്ട് ബസ്സുകളും കർണ്ണാടകാ ആർ. ടി. സി യുടെ ഒരു ബസ്സും മാത്രമാണ്.
ആർ. ടി. സി ബസ്സുകൾക്ക് കുടകുവഴി സർവീസ് അനുവദിച്ചെങ്കിലും കുടകു ജില്ലയിൽ ആളെ ഇറക്കുകയും കയറ്റുകയും ചെയ്യാൻ പാടില്ലെന്ന കർശന നിർദേശമാണ് ജില്ലാഭരണകൂടം മുന്നോട്ട് വച്ചിട്ടുള്ളത്. കൂട്ടുപുഴ കഴിഞ്ഞാൽ മൈസൂർ മാത്രമാണ് സ്റ്റോപ്പ്. ഈ നിയന്ത്രണ സാഹചര്യത്തിലാണ് കണ്ണൂരിൽ നിന്നും കൂടുതൽ ബസ്സുകൾ ഓടാത്തതെന്നു കേരള ആർ. ടി. സി അധികൃതർ പറഞ്ഞു. രാവിലെ 7 30 നും രാത്രി 9 30 നും തലശ്ശേരി വഴി സർവീസ് നടത്തുന്ന ബസുകൾ ആണ് ഓടിത്തുടങ്ങിയത്.
ബംഗ്ലൂരിലേക്ക് 49 ബസുകൾ സർവീസ് നടത്തിയിരുന്നതിൽ 34 എണ്ണം സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ആയിരുന്നു. ഇവയ്ക്ക് ഇനിയും വിലക്ക് നീങ്ങിയിട്ടില്ല. മൈസൂരിലേക്കുള്ള 25 ബസുകൾക്കും വീരാജ് പേട്ടയിലേക്ക് 20 ബസ്സുകൾക്കും വിലക്ക് തുടരുന്നുണ്ട്. പൊതുഗതാഗതം തുറന്നു എന്ന പേരിന് മാത്രം ഉള്ള സാഹചര്യത്തിൽ സംസ്ഥാന യാത്രക്കാരുടെ ദുരിതത്തിന് കുറവുണ്ടായിട്ടില്ല. കുടക് ജില്ലയിലെ 5.5 ലക്ഷം ജനങ്ങളിൽ രണ്ടര ലക്ഷത്തോളം മലയാളികളാണ്. അവരിൽ നല്ലൊരു ശതമാനം വ്യാപാരികളോ, കുടകിൽ കൃഷി ചെയ്യുന്നവരോ ആണ്. ജില്ലയിലെ എവിടെ നിന്നും മൂന്ന് മണിക്കൂറിനുള്ളിലുള്ള യാത്ര കൊണ്ട് കേരളത്തിൽ എത്താൻ സാധിക്കുമെന്നതിനാൽ ഇവരിൽ മിക്കവരും ദിവസത്തിലോ അല്ലെങ്കിൽ ആഴ്ചയിലൊരിക്കലോ വീട്ടിൽ വന്ന് പോയിരുന്നവരും ആണ്. അതിർത്തി നിയന്ത്രണംമൂലം ഇതെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ് ഇപ്പോൾ.