ഇരിട്ടി : ആറളം ഫാമിലെ കാട്ടാനശല്യത്താൽ ജോലിയും ഉറക്കവും നഷ്ടപ്പെടുന്നത് പുനരധിവാസ മേഖലയിലെ ആദിവാസികൾക്ക്. ഇരുട്ട് തുടങ്ങിയാൽ വീടിന് പുറത്തിറങ്ങാൻപോലും പേടിയാണ് ഇവിടെയുള്ളവർക്ക് . ആദിവാസികൾക്ക് പതിച്ചു നൽകിയ സ്ഥലത്തെല്ലാം വലിയ വനങ്ങൾ രൂപപ്പെട്ടതിനാൽ, കാട്ടാനകൾ വീടുകൾക്ക് സമീപമാണ് തമ്പടിക്കുന്നത്. ഏതു സമയത്തും കാട്ടാനകൾ വീടിനു മുന്നിൽ എത്തുന്നത് ജീവനു ഭീഷണി ഉയർത്തുകയാണെന്ന് ആദിവാസികൾ പറയുന്നു.
സർക്കാർ കാട് വെട്ടിത്തെളിക്കാൻ മുന്നോട്ട് വരാതായതോടെ കൂലിപ്പണി ഉപേക്ഷിച്ച് കാട് വെട്ടിത്തെളിക്കുന്ന തിരക്കിലാണ് ആദിവാസി ജനത. വോട്ട് ചോദിക്കാൻ മാത്രം വീട് തേടി എത്തുന്ന രാഷ്ട്രീയ പാർട്ടിക്കാർ തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചിട്ടും മൗനത്തിലാണെന്നും ഇവർ പറയുന്നു.