കൂട്ടുപുഴ : ബെംഗളുരുവിൽ കൂടുതൽ മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൂട്ടുപുഴ അതിർത്തിയിലെ യാത്രാ നിയന്ത്രണം കർണ്ണാടക വീണ്ടും കർശനമാക്കി. കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചത്തെ കോറണ്ടയ്നും നിർബന്ധമാക്കിയിട്ടുണ്ട്.
ബെംഗളുരുവിൽ കേരളത്തിൽ നിന്നെത്തിയ വിദ്യാർത്ഥികളിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥീരീകരിച്ച സഹാചര്യത്തിലാണ് അതിർത്തിയിലെ നിയന്ത്രണം കർണ്ണാടക വീണ്ടും ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി കൂട്ടുപുഴയിൽ കൂടുതൽ പോലീസിനെയും വ്യന്യസിച്ച് കഴിഞ്ഞു. മാത്രമല്ല കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചത്തെ കോറണ്ടയ്നും നിർബ്ബന്ധമാക്കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രാജ്യത്ത് എവിടെയും യാത്രാ സ്വാതന്ത്ര്യം നിലനിൽക്കെ കുടക് ഭരണകൂടം മാത്രം മാക്കൂട്ടത്ത് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന്റെ ഭാഗമായി ശനിയാഴ്ച മാക്കൂട്ടത്ത് കുടക് കോൺഗ്രസിന്റെയും , ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിയന്ത്രണം ഉടൻ പിൻവലിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ . മാസങ്ങളായി മുടങ്ങിയ പൊതു ഗതാഗതം പോലും പുനസ്ഥാപിക്കാത്തതിനാൽ സ്വകാര്യ വാഹനങ്ങളെ തന്നെയാണ് യാത്രക്കാർ ഏറെയും ആശ്രയിക്കുന്നത്. നുറിലധികം ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ സർവ്വീസ് നടത്തിയ റൂട്ടിൽ കേരളത്തിന്റെയും, കർണ്ണാടകയുടെയും ഈരണ്ട് ആർ ടി സി ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്.