ഇരിട്ടി: ടാപ്പിങ് തൊഴിലാളിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. ചെടിക്കുളത്തെ വയലുങ്കൽ ബിനോജിനാണ് കുത്തേറ്റത്.
പുന്നാട്ടുള്ള റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ പിറകിൽനിന്ന് പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. തടയാനുള്ള ശ്രമത്തിനിടെ ബിനോജ് നിലത്ത് വീഴുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു ടാപ്പിങ് തൊഴിലാളി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരെത്തിയാണ് ഇയാളെ ആസ്പത്രിയിലേക്ക് മാറ്റിയത്. കൈയ്ക്കും കാലിനുമാണ് കുത്തേറ്റത്. ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച ബിനോജിനെ പിന്നീട് പേരാവൂർ താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. ജനവാസമേഖലയിലാണ് റബ്ബർത്തോട്ടം. ഈ മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്.