കണ്ണൂർ ∙ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ റെയിൽവേ പൊലീസ് കുരുക്കിൽ. സ്ത്രീകളുടെ സുരക്ഷയെ കരുതിയാണ് ഇടപെട്ടതെന്നു പറയുമ്പോഴും മർദനത്തിന്റെ ദൃശ്യങ്ങൾ റെയിൽവേ പൊലീസിനെ അക്ഷരാർഥത്തിൽ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ജനരോഷം മാത്രമല്ല, റെയിൽവേ പൊലീസിനെതിരാകുന്നത്. മർദനമേറ്റയാൾ പരാതി നൽകിയാൽ പൊലീസ് ഉദ്യോഗ്ഥൻ നിയമനടപടി നേരിടേണ്ടിയും വരും. സിറ്റി സ്പെഷൽ ബ്രാഞ്ച് എസിപിയുടെ റിപ്പോർട്ടിൽ, യാത്രക്കാരനെ മർദിച്ചുവെന്നതു മാത്രമല്ല പൊലീസിന്റെ വീഴ്ചയായി പറഞ്ഞിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടില്ല, മദ്യപിച്ചിരുന്നു, സ്ത്രീകളുടെ ഇടയിൽ കയറിയിരുന്നു എന്നിങ്ങനെ 3 ആരോപണങ്ങളാണു യാത്രക്കാരനെതിരെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരുന്നയിക്കുന്നത്.
എന്നാൽ, സ്ത്രീകളടക്കമുള്ള യാത്രക്കാരെ ശല്യം ചെയ്തതായി യാത്രക്കാരോ റെയിൽവേ ഉദ്യോഗസ്ഥരോ റെയിൽവേ പൊലീസോ പറയുന്നില്ല. ആരോപിക്കുന്ന കുറ്റങ്ങൾ സംബന്ധിച്ചു വ്യക്തമായ നടപടിക്രമങ്ങളുണ്ടായിരിക്കെ, അതൊന്നും പാലിക്കാതെയാണു പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദിച്ചത്. മദ്യപിച്ചു ട്രെയിനിൽ കയറുന്നതു നിയമലംഘനമാണ്. പക്ഷേ, ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി, മദ്യപാനം തെളിയിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തി. ടിക്കറ്റ് ഇല്ലെന്ന ടിടിഇയുടെ പരാതി പ്രകാരമാണു യാത്രക്കാരന്റെ കാര്യത്തിൽ ഇടപെട്ടതെന്നു പറയുന്നുവെങ്കിലും ആ കുറ്റം കാണിച്ച് ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല താനും.
മർദനമേറ്റ യാത്രക്കാരനോ ഏതെങ്കിലും മനുഷ്യാവകാശ പ്രവർത്തകരോ പരാതിയുമായി ലോക്കൽ പൊലീസിനെയോ കോടതിയെയോ സമീപിച്ചാൽ, റെയിൽവേ പൊലീസിന്റെ തലവേദന കൂടും. ടിടിഇയുടെ ആവശ്യപ്രകാരമാണു പൊലീസുകാർ ഇടപെട്ടതെന്ന വാദം മാത്രമാണു തൽക്കാലം റെയിൽവേ പൊലീസിന്റെ പിടിവള്ളി. പക്ഷേ, എന്തുകൊണ്ടു കേസെടുത്തില്ലെന്ന ചോദ്യം ഈ പിടിവള്ളിയെ ദുർബലമാക്കുന്നുവെന്നതാണു സത്യം. നിയമപരമായ അധികാരമില്ലെന്നിരിക്കെ, പൊലീസുകാർ ടിക്കറ്റ് പരിശോധിക്കുന്നുവെന്നു കണ്ടതായി ദൃക്സാക്ഷിയായ യാത്രക്കാരൻ വാർത്താ ചാനലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും റെയിൽവേ പൊലീസിനു തലവേദനയാകും. ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ വാർത്താ ചാനലിൽ തന്റെ പേരോ മേൽവിലാസമോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആളെ കണ്ടെത്താൻ സൈബർ സെല്ലിനു സാധിക്കും.
മർദനം: റെയിൽവേ പൊലീസിന് നേരെ ജനരോഷം
കണ്ണൂർ ∙ ട്രെയിനിൽ യാത്രക്കാരനെ ക്രൂരമായി മർദിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് തടഞ്ഞ പൊലീസ് പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, കമൽജിത്ത്, വിനേഷ് ചുള്ളിയാൻ,റോബർട്ട് വെള്ളാംവള്ളി, വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, അനൂപ് തന്നട, ആദർശ് മാങ്ങാട്ടിടം, സി.വി.സുമിത്ത്, വരുൺ തളിപ്പറമ്പ്, കെ.വി.ഇർഷാദ്, യഹിയ പള്ളിപ്രം, ശരത്ത്, ഷാജു, അക്ഷയ് കോവിലകം, ലൗജിത്ത് ചിറക്കൽ എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.