പേരാവൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞതിലൂടെ കുപ്രസിദ്ധമായ മുടക്കോഴിയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ പ്രഖ്യാപനത്തിനായി സംഘടിപ്പിച്ച യോഗം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തി. മുഴക്കുന്ന് പഞ്ചായത്തിൽ മുടക്കോഴിയിലെ ഗുണ്ഡികയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ഇവിടെ നിന്ന് ഒരു കിലോമീറ്ററിനകത്തുള്ള സ്ഥലത്തു വച്ചാണു ടിപി കേസിൽ കൊടി സുനിaയടക്കമുള്ളവർ പിടിയിലായത്.
‘ഇതു സിപിഎം പാർട്ടി ഗ്രാമമാണ്, ഇവിടെ ഈ യോഗം നടത്താൻ സമ്മതിക്കില്ലെന്നും ഞങ്ങളുടെ പ്രവർത്തകൻ മരിച്ചു കിടക്കുമ്പോൾ ഇവിടെ പരിപാടി നടത്താൻ പറ്റില്ലെന്നും’ പറഞ്ഞാണു സിപിഎം പ്രവർത്തകർ യോഗം തടസ്സപ്പെടുത്തിയതെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഘർഷം ഒഴിവാക്കുന്നതിനു യോഗം നിർത്തിവയ്ക്കാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് എന്നിവർ ഫോണിൽ നിർദേശം നൽകിയതിനെ തുടർന്നു കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മടങ്ങി. പ്രവർത്തകർ കാക്കയങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ, ബൈജു വർഗീസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, ജില്ലാ പഞ്ചായത്ത് മുൻ അംഗം സണ്ണി മേച്ചേരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം.ഗിരീഷ് കുമാർ, സേവാദൾ ജില്ലാ ചെയർമാൻ പ്രകാശൻ ദീപം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത് ചന്ദ്രൻ, മഹിള കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സജിത മോഹൻ, മണ്ഡലം വൈസ് പ്രസിഡന്റ് ദീപ ഗിരീഷ്, സിയുസികളുടെ ചുമതലയുള്ള ജീമോൾ വെട്ടുവേലിൽ, ഷിജിന സുരേഷ്, ചിന്നമ്മ പുളിക്കൽ തുടങ്ങിയ നേതാക്കൾ സംഭവ സ്ഥലത്തുണ്ടായിരുന്നു. പേരാവൂർ ഡിവൈഎസ്പി എ.വി.ജോൺ, മുഴക്കുന്ന് എസ്എച്ച്ഒ രജീഷ് തെരുവത്ത്, എസ്ഐ കെ.രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.