ഇരിട്ടി: നഗരത്തിൽ നിന്നും മൂന്ന് കി.മീ. മാത്രം ദൂരത്തിലാണ് സഞ്ജീവനി എന്ന പേരിൽ അറിയപ്പെടുന്ന ഔഷധ ഉദ്യാനം നിലകൊള്ളുന്നത്. ഒന്നര പതിറ്റാണ്ട് മുൻപാണ് മേഖലയിലെ? ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പഠനത്തിനും ഗവേഷണത്തിനും ലക്ഷ്യമിട്ട് സഞ്ജീവനി ഔഷധ ഉദ്യാനം തുടങ്ങിയത്. പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള പത്ത് ഹെക്ടർ സ്ഥലമാണ് സർക്കാർ മുപ്പത് വർഷത്തേക്ക് ഇതിനായി വിട്ടു നൽകിയത്. ഇതിൽ രണ്ടര ഹെക്ടർ സ്ഥലത്താണ് സാമൂഹിക വനവൽക്കരണ വിഭാഗം ഔഷധ ചെടികളും വൃക്ഷങ്ങളും വച്ചു പിടിപ്പിച്ചത്. ഓരോ ചെടിയുടെ മുന്നിലും അതിൻ്റെ ശാസ്ത്ര നാമവും നാട്ടു പേരുകളും പ്രദർശിപ്പിക്കുകയും ചെയ്തു.
ആർക്കും കണ്ട് പരിചയപ്പെടാനും പഠിക്കുവാനും ഉതകുന്ന തരത്തിൽ മനോഹരമായ ഒരു ഔഷധ ഉദ്യാനം തന്നെ ആയിരുന്നു ഇത്.
രണ്ട് വർഷത്തിന് ശേഷം ഉദ്യാനം ആരും തിരിഞ്ഞു നോക്കാതെയായി. കാലങ്ങളായി കാടുപിടിച്ച് കിടന്ന പ്രദേശം ഇന്ന് ഒരു നഗര വനമായി രൂപപ്പെട്ടു കഴിഞ്ഞു.
വേനൽക്കാലങ്ങളിൽ മൂന്ന് വശവും പഴശ്ശി പദ്ധതിയിലെ വെള്ളത്താൽ ചുറ്റപ്പെട്ട് പച്ചപ്പിൻ്റെ മേലാപ്പ് തീർക്കുകയാണ്. ഇരിട്ടി നഗരത്തിൽ നിന്നും തലശ്ശേരി – വളവുപാറ റോഡിലെ കീഴൂർ കവലയിൽ നിന്നും ഒരു കി.മീ. ദൂരം സഞ്ചരിച്ചാൽ ഇവിടെ എത്താൻ സാധിക്കും. നല്ലൊരു മൈതാനവും ഇതിനോട് ചേർന്നുണ്ട്.
ഇപ്പോൾ ടൂറിസം വികസന പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്ന അകംതുരുത്തി ദ്വീപും , പെരുമ്പറമ്പിലെ പഴയ മഹാത്മാഗാന്ധി പാർക്കും ഇതിൻ്റെ മറുകരയിലാണ്.
ഔഷധ ഉദ്യാനത്തെ സംരക്ഷിച്ചു കൊണ്ട് നല്ലൊരു പാർക്ക് ആക്കി മാറ്റിയാൽ സമീപത്തെ കളിസ്ഥലവും പാർക്കും ചേർന്ന് ഒഴിവ് സമയം ആഘോഷിക്കാൻ എത്തുന്നവർക്കെങ്കിലും ഉപകാരപ്പെടുത്താവുന്നതാണ്.