മമ്പറം: യുവാവിനെ ഇടിച്ചിട്ട് നിർത്താതെപോയ ലോറി ദിവസങ്ങൾക്കുശേഷം കണ്ടെത്തി. ദിവസങ്ങൾ നീണ്ട സമർഥമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ലോറി കണ്ടെത്തിയത്. ഈ മാസം 25ന് രാത്രി 7.35ന് മമ്പറം ഇന്ദിര ഗാന്ധി പാർക്കിനു സമീപമാണ് പടിഞ്ഞിറ്റാംമുറിയിലെ ബി.കെ. സന്തോഷിനെ (46) പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സന്തോഷിനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ആയിപ്പുഴയിലെ അജ്മലിനെയാണ് (23) കസ്റ്റഡിയിലെടുത്തത്. ആയിപ്പുഴ ഭാഗത്ത് പുഴമണൽ കടത്തിക്കൊണ്ടുപോകുന്ന വാഹനമാണെന്നും പൊലീസ് കണ്ടെത്തി. ഇരിക്കൂർ ടൗണിൽവെച്ചാണ് അജ്മലിനെ പിടികൂടിയത്.
ചോദ്യംചെയ്തതിൽ ഇയാൾ കാര്യങ്ങൾ നിഷേധിച്ചെങ്കിലും പൊലീസ് ലാപ്ടോപ്പിലെ ദൃശ്യങ്ങൾ കാട്ടിയതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. സുഹൃത്തിെൻറ വീട് നിർമാണത്തിനുവേണ്ടി പൂഴി ഇറക്കാനായി മമ്പറം ഭാഗത്ത് എത്തിയതാണെന്നും ഇയാൾ മൊഴി നൽകി. പരിക്കേറ്റ സന്തോഷിനെ അതുവഴി വന്ന ബൈക്ക് യാത്രികനായ യുവാവും നാട്ടുകാരും ചേർന്നാണ് മമ്പറത്തെയും തലശ്ശേരിയിലെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വാഹനത്തിെൻറ ചക്രം കയറിയിറങ്ങി കാലിന് ഗുരുതര പരിക്കേറ്റതിനാൽ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കാണ് മരിച്ചത്. സംഭവം നടന്ന ഉടൻ പിണറായി എസ്.ഐ കെ.വി. ഉമേഷിെൻറ നേതൃത്വത്തിൽ യുവാവിനെ ഇടിച്ചിട്ട വാഹനത്തെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിരുന്നു.
അഞ്ചരക്കണ്ടി, തലശ്ശേരി ഭാഗത്തേക്കായിരുന്നു ആദ്യ അന്വേഷണം. തലശ്ശേരി, ധർമടം പൊലീസ് സ്റ്റേഷനിലും വിവരം നൽകി. അന്വേഷണത്തിൽ ഒരു മിനിലോറിയാണ് ഇടിച്ചതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. തുടർന്ന് മമ്പറം ടൗണിൽ സ്ഥാപിച്ച വിവിധ കാമറകൾ പരിശോധിച്ചപ്പോൾ അപകടമുണ്ടാക്കിയ വാഹനം ചെങ്കൽലോറിയാണെന്ന് മനസ്സിലായി. ഇതിെൻറ അടിസ്ഥാനത്തിൽ അഞ്ചരക്കണ്ടി, ചാലോട്, മാമാനത്തമ്പലം, ഇരിക്കൂർ ടൗൺ എന്നിവിടങ്ങളിലെ സി.സി.ടി.വി കാമറകൾ വിശദമായി പരിശോധിച്ചു. തുടരന്വേഷണത്തിലാണ് അപകടം നടന്ന ദിവസം രാത്രി 7.35ന് മമ്പറം പടിഞ്ഞിറ്റാംമുറിയിലൂടെ കടന്നുപോയത് കെ.ആർ.എസ് എന്ന് പേരുള്ള ലോറിയാണെന്ന് വ്യക്തമായത്.