ചെറുപുഴ: തിരുമേനി – താബോർ റോഡിൽ ചട്ടിവയൽ ആലിങ്കിൽ പടി ഭാഗത്തെ കലുങ്കിന്റെ നിർമാണം പുനരാരംഭിച്ചു. കഴിഞ്ഞ മഴക്കാലത്തുണ്ടായ ശക്തമായ വെള്ളപാച്ചലിൽ കലുങ്കിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നു. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചു. നേരത്തെ 10 മീറ്റർ വീതിയിൽ നിർമിച്ച കലുങ്കിൽ ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നുപോകാൻ സാധിക്കുന്ന രീതിയിൽ ഒരു ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. ഇതിനു സംരക്ഷണ വേലി നിർമിച്ചാണു നാട്ടുകാർ വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.
കലുങ്കിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. തുടർന്നാണു കലുങ്കിന്റെ നിർമാണം കുറച്ചു ദിവസം മുൻപ് പുനരാരംഭിച്ചത്. ഒരു മാസത്തിനുളളിൽ കലുങ്ക് നിർമാണം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു.
ചെറുപുഴ – ഉദയഗിരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലയോരത്തെ പ്രധാന റോഡാണിത്. കലുങ്കിന്റെ നിർമാണം ഉടൻ പൂർത്തിയാക്കി ഗതാഗത സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.