കണ്ണൂർ :കണ്ണൂരിൽ ഉത്സവാന്തരീക്ഷത്തിൽ മെമു പ്രയാണമാരംഭിച്ചു. കണ്ണൂരിലെ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നായിരുന്നു കണ്ണൂർ – മംഗ്ളൂര് മെമു സർവീസ്. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, ബി.ജെ.പി പ്രവർത്തകർ എന്നിവർ കണ്ണുരിൽ നിന്നും പുറപ്പെടുന്ന മെമു ട്രെയിൻ സർവീസിന് യാത്രാമംഗളം നേർന്നു. കേക്കുമുറിച്ചു മധുരം വിളമ്പിയും ബലൂൺ, റിബൺ എന്നിവ കൊണ്ട് അലങ്കരിച്ചുമാണ് ട്രെയിനിനെ വരവേറ്റത്.
മെമു ലോക്കോ പൈലറ്റ് മാർ, ആദ്യ യാത്രക്കാർ എന്നിവർക്ക് മധുരം വിളമ്പി. കണ്ണൂരിലെ നിരവധിയാളുകൾ ആദ്യയാത്രയിൽ പങ്കെടുക്കാനെത്തിയിരുന്നു. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോർഡിനേഷൻ ചെയർമാൻ റഷീദ് കവ്വായി, ഭാരവാഹികളായ ദിനു മൊട്ടമ്മൽ, ആർ ടിസ്റ്റ് ശശികല, ബി.ജെപി നേതാക്കളായ , ബിജു ഏളക്കുഴി അർച്ചനാ വണ്ടിച്ചാൽ ,കെ.രതീഷ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. പാർട്ടി പതാകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളികളുമായാണ് ബി.ജെ.പി പ്രവർത്തകരെത്തിയത്.
കണ്ണൂർ സ്റ്റേഷൻ മാനേജർ എസ്.സതീഷ് കുമാറിൻ്റെ സാന്നിധ്യത്തിലാണ് കൃത്യം 7.40 ന് തന്നെ മെമു മംഗളുരിലേക്ക് പ്രയാണമാരംഭിച്ചത്. നേരത്തെ ഇതേ സമയത്ത് സർവീസ് നടത്തിയിരുന്ന ചെറുവത്തൂർ പാസഞ്ചറിൻ്റെ സമയത്താണ് മെമു സർവീസ് നടത്തുന്നത്. എന്നാൽ ലോക്കൽ ട്രെയിനിനെക്കാൾ വൃത്തിയും വെടിപ്പും യാത്രക്കാരെ’ കൂടുതൽ വഹിക്കാവുന്ന അത്യാധുനിക ട്രെയിനാണ് മെമു ‘എക്സ്പ്രസ് നിരക്കു നൽകിയാൽ യാത്രക്കാർക്ക് ഇതിൽ യാത്ര ചെയ്യാം.
രാവിലെ 7.40 ന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട മെമു രാവിലെ 10.55 ന് മംഗ്‌ളൂരുവിലെത്തും. വൈകിട്ട് 5.05 ന് മംഗ്‌ളൂരിവിൽ നിന്ന് പുറപ്പെട്ട് രാത്രി 8.40 ന് കണ്ണൂരിലെത്തുന്ന തരത്തിലാണ് സമയക്രമം. കാസർഗോഡ് മംഗലാപുരം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് വലിയ രീതിയിൽ സഹായകരമാവുന്ന മെമുവിൽ 1000 സീറ്റുകളുണ്ട്. 3600 ഓളം യാത്രക്കാരെ കയറ്റാനുള്ള ശേഷിയുണ്ടെന്ന് റെയിൽവെ പാലക്കാട്ഡിവിഷൻ അധികൃതർ പറഞ്ഞു. നേരത്തെ മംഗലാപുരത്തേക്ക് സർവ്വീസ് നടത്തിയിരുന്ന ചെറുവത്തൂർ പാസഞ്ചർ വണ്ടിക്ക് പകരമായാണ് മെമു ആരംഭിക്കുന്നത്. എകസ്പ്രസ് ടെയിനിന്റെ ചാർജ്ജ് ഈടാക്കുന്ന ഈ ട്രെയിനിൽ റിസർവേഷനില്ല. എന്നാൽ സീസൺ ടിക്കറ്റുകാർക്ക് സാധാരണപോലെ യാത്ര ചെയ്യാം. പാസഞ്ചർ നിർത്തിയിരുന്ന എല്ലാ സ്‌റ്റേഷനിലും മെമു നിർത്തും.
എന്നാൽ മെമു സർവീസിനോടൊപ്പം തന്നെ പാസഞ്ചർ മറ്റൊരു സമയത്ത് സർവീസ് നടത്തണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹിയായ. ആർ ടിസ്റ്റ് ശശികല പറഞ്ഞു. കണ്ണൂരു മുതൽ കാസർകോട് വരെ വിവിധ സ്‌റ്റേഷനുകളിൽ മെമുവിന് സ്വീകരണമൊരുക്കിയിരുന്നു.