കണ്ണപുരം: കന്നുകാലികൾക്ക് പോഷക ഗുണങ്ങളടങ്ങിയ തീറ്റയ്ക്കായി ഇനി വീട്ടിൽ തന്നെ പച്ചപ്പുല്ല് കൃഷി ചെയ്തെടുക്കാം. ഹൈഡ്രോപോണിക്സ് ഗ്രീൻ ഫോഡറുകളുടെ നവീന കൃഷി പാഠവുമായി കണ്ണപുരം ചുണ്ട റോഡിൽ പി.വി.ഹൗസിലെ പ്രവാസിയായ അബ്ദുല്ല അസൈനാർ (57). ക്ഷീരകർഷകർക്ക് ചെലവ് കുറഞ്ഞ ഹൈഡ്രോപോണിക്സ് ഗ്രീൻ ഫോഡറുകൾ നിർമിച്ചു നൽകാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. കുവൈത്തിൽ ദീർഘകാലം ഈ രംഗത്തെ ജോലി ചെയ്ത അനുഭവ സമ്പത്തുമായാണു നാട്ടിലെത്തിയത്.
കർഷകനായ ഏഴോം സ്വദേശി പി.വി.പ്രവീണിന്റെ പ്രോത്സാഹനം കൂടിയുള്ളതിനാൽ ഈ നവീന കൃഷി രംഗത്തേക്ക് ഇറങ്ങി.മണ്ണില്ലാതെ, വളരെ കുറച്ച് വെള്ളം ഉപയോഗിച്ചു ട്രേയിൽ വിത്ത് നനച്ചു പുൽച്ചെടി വളർത്തും. മഞ്ഞ–വെള്ള ചോളം, ഗോതമ്പ്, ബാർലി തുടങ്ങിയവയുടെ വിത്ത് ഒരാഴ്ചയ്ക്കകം മുളപ്പിച്ച്, തീറ്റപ്പുല്ല് വളർത്തിയെടുക്കും. 30-35 സെന്റീമീറ്റർ വരെ ഉയരമുള്ള ചെടികൾ ഹൈഡ്രോപോണിക്സ് തീറ്റയായി നൽകാനാകും. പരമ്പരാഗത കാലിത്തീറ്റയേക്കാൾ കൂടുതൽ പോഷക ഗുണങ്ങൾ ഇതിൽ അടങ്ങിയതിനാൽ പാലുൽപാദനം വർധിക്കും.
വെള്ളം മാത്രം ഉപയോഗിച്ചു തികച്ചും ജൈവികമായ രീതിയിലാണ് തൈകൾ വളർത്തുന്നത്. ഡിസി വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്രത്യേക യന്ത്ര യൂണിറ്റ് ഇദ്ദേഹം തന്നെ ഡിസൈൻ ചെയ്തു നിർമിച്ചു. യൂണിറ്റിലെ ചെറിയ ഫാനുകൾ, വെള്ളം നൽകാനുള്ള സംവിധാനം എന്നിവ സമയക്രമം അനുസരിച്ചു ഓട്ടമാറ്റിക് രീതിയിൽ പ്രവർത്തിക്കുന്നതാണ്. പിവിസി പൈപ്പുകളും, പ്രത്യേക ട്രേകളും ഉപയോഗിച്ചു നിർമിച്ച ഈ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ഒരു എൽഇഡി ബൾബിന്റെ വൈദ്യുതി പോലും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.