കണ്ണൂർ : അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരേ സഹകരണ മേഖലയിലെ നിക്ഷേപ വായ്പ പിരിവ് ജീവനക്കാർ നടത്തിയ ധർണ കോർപ്പറേഷൻ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
സ്ഥാപനമെത്ര വളർന്നാലും സഹകരണ മേഖലയിലെ ബിൽ കളക്ടർക്ക് മാത്രം വളർച്ചയില്ലെന്നത് പ്രതിഷേധാർഹമാണെന്ന് മേയർ ചൂണ്ടിക്കാട്ടി. മേഖലയിലെ മറ്റ് ജീവനക്കാർ പി.എഫും ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യവും ലഭിക്കുമ്പോൾ ഒരു ആനുകൂല്യവും ഇല്ലാതെ ജോലിയിൽ നിന്ന് വിരമിക്കേണ്ടി വരികയാണ് ബിൽ കളക്ടർമാർക്ക്. ഇടതു സംഘടനകളെ വളർത്തുന്നതിൽ സഹകരണ മേഖല വഹിച്ച പങ്ക് ചെറുതല്ല. അതുകൊണ്ടു തന്നെ സർക്കാരിന് ബിൽ കളക്ടർമാരുടെ കണ്ണ്നീര് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ മേയർ പറഞ്ഞു.
സംസ്ഥാന ജോ സെക്രട്ടറി പി പി സാവിത്രി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് ബാബു മണ്ണയാട്, മറ്റ് ഭാരവാഹികളായ ഒ.പി. തിലകൻ, പ്രേമരാജൻ, ശിവശങ്കരൻ , കെ കെ അശ്രഫ് സംസാരിച്ചു.
വായ്പ പിരിവുകാരെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാരായി അംഗീകരിക്കുക, വായ്പ പിരിവു കരുടെ തസ്തിക സൃഷ്ടിച്ച് ശമ്പള സ്കെയിൽ നിർണ്ണയിച്ച് പ്രമോഷൻ അനുവദിക്കുക, മുഴുവൻ വായ്പ പിരിവുകാർക്കും ക്ഷേമ പെൻഷൻ അംഗമാകാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കി ധർണ്ണ നടത്തിയത്.