പത്തനംതിട്ട: അടൂരിൽ കാർ കനാലിൽ പതിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വാഹനത്തിന്‍റെ ബ്രേക്കിന് തകരാറില്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. വാഹനത്തിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണം. വാഹനം ഓടിച്ച ഡ്രൈവർ ശരത്തിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടികൾ സ്വീകരിക്കുമെന്ന് ആർ ടി ഒ പറഞ്ഞു. ഇന്നലെ അടൂരിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹന അപകടത്തിന് കാരണം വാഹനത്തിന്റെ അമിത വേഗതയാണന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.
അപകടത്തിൽ പ്പെട്ട കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യാഗസ്ഥർ വിശദമായി പരിശോധന നടത്തിയ ശേഷമാണ് അപകട കാരണം വ്യക്തമാക്കിയത്. വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റം, മുൻ ഭാഗത്തെയും പിന്നിലെത്തെയും ടയറുകൾ, സ്റ്റീയറിങ്, ഹാൻഡ് ബ്രേക്ക് എന്നിവയെല്ലാം പ്രവർത്തനക്ഷമമാണെന്ന് പരിശോധനയിൽ കണ്ടെത്തി. വാഹന ഇൻഷുറൻസ് ഉൾപ്പെടെയുള്ള രേഖകൾ കൃത്യമാണെന്നും. അപകടത്തിനിടയാക്കിയത് കാറിന്‍റെ അമിത വേഗതയാണന്നും ആർ. ടി ഒ ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രൈവർ ശരത്തിന്‍റെ ലൈസൻസ് സസ്പെൻറ് ചെയ്യാനാണ് തീരുമാനം.
ഇയാൾക്കെതിരെ മനപൂർവുമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേ സമയം, അപകടത്തിൽ മരിച്ച ശ്രീജ, ശകുന്തള, ഇന്ദിര എന്നിവരുടെ പോസ്റ്റുമോർട്ടം അടൂർ താലൂക്ക് ആശുപത്രിയിൽ നടന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു പേർ ആശുപത്രി വിട്ടു.