കപ്പയുടെ ചില്ലറവില്പനവില, കിലോയ്ക്ക് 20 രൂപയില്‍നിന്ന് 40-ലേക്ക് ഉയര്‍ന്നു. മുന്‍വര്‍ഷത്തെ വിലയിടിവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം കൃഷി കുറഞ്ഞതാണ് വില റെക്കോഡിലേക്ക് കടക്കാന്‍ കാരണം. അടുത്ത കാലത്തെ ഏറ്റവുംകൂടിയ വിലയാണിത്. വിലക്കയറ്റം കപ്പസംഭരണത്തെയും കപ്പകൊണ്ടുള്ള വിഭവങ്ങളുടെ വരവിനെയും ബാധിക്കും.
കഴിഞ്ഞ സീസണില്‍ കപ്പയുടെ മൊത്തവില കിലോയ്ക്ക് എട്ടുരൂപവരെ താഴ്‌ന്നിരുന്നു. കപ്പ വാങ്ങാന്‍ ആവശ്യക്കാരില്ലാതെ വന്നപ്പോള്‍ കിട്ടിയ വിലയ്ക്ക് കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. പ്രതിസന്ധി ഒഴിവാക്കാനായി കൃഷിവകുപ്പ് 12 രൂപയ്ക്ക് കപ്പക്കര്‍ഷകരില്‍നിന്ന് സംഭരിച്ച് വാട്ടിയും ഉണക്കിയും കിറ്റുകളില്‍കൂടിയും വിതരണംചെയ്തു. ആറുരൂപ സംഭരണസമയത്ത് കര്‍ഷകര്‍ക്ക് നല്‍കി. എന്നാല്‍, ബാക്കി ആറുരൂപ പല കര്‍ഷകര്‍ക്കും കിട്ടാനുമുണ്ട്.
കഴിഞ്ഞ സീസണ്‍ അപേക്ഷിച്ച് മൂന്നിലൊന്ന് കൃഷി ഇത്തവണ ഇല്ലെന്ന് മധ്യതിരുവിതാംകൂറിലെ കപ്പക്കര്‍ഷകനായ തട്ടയില്‍ മങ്കുഴിയില്‍ ആര്‍.പ്രകാശ് പറഞ്ഞു. കൃഷി കുറയാന്‍ പ്രധാനം മൂന്ന് കാരണങ്ങളാണെന്നും കര്‍ഷകര്‍ പറയുന്നു. വിലക്കുറവുതന്നെയാണ് കര്‍ഷകരെ പിന്തിരിപ്പിച്ചത്. ചെലവാക്കിയ തുകപോലും കിട്ടാതെവന്നപ്പോള്‍ പലരും കൃഷി ഉപേക്ഷിച്ചു. കൂലി വര്‍ധനയും രാസവളത്തിന്റെ വിലക്കൂടുതലും ചിലപ്രദേശങ്ങളില്‍ കാട്ടുപന്നി നാശം വിതച്ചതുമെല്ലാം കര്‍ഷകരെ കപ്പകൃഷിയില്‍നിന്ന് പിന്തിരിപ്പിച്ചു. കപ്പക്കൃഷിക്കുള്ള പൊട്ടാഷിന്റെ ഒരു ചാക്കിന് 870 രൂപയില്‍നിന്ന് 1720 രൂപയായി ഉയര്‍ന്നു.