ഇരിട്ടി: ഏപ്രിൽ 4 മുതൽ 11 വരെ നടക്കുന്ന കീഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ഉത്സവാഘോഷകമ്മിറ്റി രൂപീകരിച്ചു. വർഷങ്ങളായി വിപുലമായ ആഘോഷ പരിപാടികളോടെ നടത്തിവന്നിരുന്ന ഉത്സവം കോവിഡ് വ്യാപനവും ലോക്ക് ഡൗണും തുടർന്നുവന്ന രണ്ടാം വ്യാപനവും മൂലം രണ്ട് വർഷമായി ലളിതമായ ചടങ്ങുകളിൽ ഒതുക്കുകയായിരുന്നു. എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന ഘട്ടത്തിൽ കലാപരിപാടികൾ ചുരുക്കി ഉത്സവ ചടങ്ങുകളെല്ലാം മുൻ കാലങ്ങളിലേതു പോലെ പൂർവാധികം ഭംഗിയായി നടത്താനാണ് തീരുമാനം. രണ്ടുവർഷമായി ശുഷ്കമാക്കിയിരുന്ന മഹാ ശിവരാത്രിയും ഈ വർഷം മാർച്ച് ഒന്നിന് മുന്‍കാലങ്ങളിലെപ്പോലെ എല്ലാ ചടങ്ങുകളോടെയും നടത്തും. ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി രാവിലെ മുതൽ അഖണ്ഡ നാമജപം, വൈകുന്നേരം ദീപ സമർപ്പണം, ഇളനീർകാവ് വരവ്, നിറമാല , യാമപൂജകൾ എന്നിവ നടക്കും. ക്ഷേത്രത്തിൽ നടന്ന ആഘോഷക്കമ്മിറ്റി രൂപീകരണ യോഗത്തിൽ ക്ഷേത്ര സമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളും മെമ്പർമാരുമായ എം. പ്രതാപൻ, കെ.ഇ. നാരായണൻ, എം. സുരേഷ് ബാബു, കെ. വിക്രമൻ, ശശിധരൻ നായർ, യു. അച്യുതൻ, കമലാക്ഷി അമ്മ എന്നിവർ സംസാരിച്ചു.