തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലും പത്തിലും ഭരിക്കുന്നത് വനിതാ കളക്ടർമാർ . ബുധനാഴ്ച ആലപ്പുഴ ജില്ല കലക്ടറായി ഡോ.രേണു രാജിനെ നിയമിച്ചതോടെയാണ് ജില്ലകളുടെ ഭരണസാരഥ്യത്തിൽ വനിതാ പ്രാതിനിധ്യം റെക്കോർഡിലെത്തിയത്. കേരള ചരിത്രത്തിലിത് ആദ്യമാണ്. നിയമസഭയിൽ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടർമാരിൽ വനിതകളുടെ സാന്നിധ്യമാകട്ടെ 71.4 ശതമാനവും.
കഴിഞ്ഞദിവസം റവന്യൂ വകുപ്പിന്റെ മികച്ച കളക്ടർമാർക്കുള്ള അവാർഡ് തേടിയ മൂന്നുപേരിൽ രണ്ടുപേർ സ്ത്രീകളാണ്. തിരുവനന്തപുരം കളക്ടർ ഡോ. നവ്ജ്യോത് ഖോസ, പാലക്കാട് മൃൺമയി ജോഷി എന്നിവർ. ആലപ്പുഴ കളക്ടർ സ്ഥാനത്തുനിന്ന് അടുത്ത ദിവസം വിരമിക്കാനിരിക്കുന്ന എ. അലക്സാണ്ടറും ഈ പുരസ്കാരം നേടി. ഇദ്ദേഹം വിരമിച്ചതിന് പിന്നാലെയാകും ഡോ.രേണുരാജ് ചുമതല ഏറ്റെടുക്കുക.
ഹരിത വി കുമാർ (തൃശൂർ), ദിവ്യ എസ് അയ്യർ (പത്തനംതിട്ട), അഫ്സാന പർവീൺ (കൊല്ലം), ഷീബ ജോർജ് (ഇടുക്കി), ഡോ.പി കെ ജയശ്രീ (കോട്ടയം), ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് (കാസർകോട്) ഡോ. എ ഗീത (വയനാട്) എന്നിവരാണ് മറ്റ് വനിതാ കളക്ടർമാർ. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പുരുഷന്മാർ കളക്ടറായുള്ളത്. കൊല്ലം കളക്ടർ അഫ്സാന പർവീണിന്റെ ഭർത്താവ് ജാഫർ മാലിക്കാണ് എറണാകുളം കലക്ടർ എന്നതും പ്രത്യേകതയാണ്.
കോട്ടയം ജില്ലയിലെ ഇത്തിത്താനമാണ് ഡോ. രേണുരാജിന്റെ സ്വദേശം. നഗരകാര്യ ഡയറക്ടറുടെ ചുമതലയിൽനിന്നാണ് രേണുരാജ് ആലപ്പുഴ കളക്ടറായി എത്തുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനശേഷമാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്.