ഇരിട്ടി: പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന മാടത്തിൽ വൈരീഘാതകൻ ക്ഷേത്രം പുനർ നിർമ്മാണ പ്രവർത്തിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കുറ്റിയടി കർമ്മം തിങ്കളാഴ്ച നടന്നു. നൂറ്റമ്പത് വർഷത്തിലേറെ പഴക്കമുണ്ടെന്ന് പ്രശ്നചിന്തയിൽ കണ്ടെത്തിയ ക്ഷേത്രം പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലായിരുന്നു. മാടത്തിയിലെ പാറോൽ തറവാടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. വർഷങ്ങളായി പാറോൽ തറവാട്ടുകാർ വിളക്കുവെക്കുന്ന ഒരു ഗുളികൻ തറയും ക്ഷേത്രാവശിഷ്ടങ്ങളും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർ നടത്തിയ പ്രശ്നചിന്തയിലാണ് ഇവിടെ വൈരീഘാതകൻ ക്ഷേത്രം നിലനിന്നിരുന്നതായി കണ്ടെത്തിയതും പാറോൽ കുടുംബ ട്രസ്റ്റ് രൂപീകരിച്ച് പുനരുദ്ധാരണ ശ്രമങ്ങൾ ആരംഭിച്ചതും. തന്ത്രരത്നം കൊട്ടാരം ജയരാമൻ നമ്പൂതിരി ശ്രീകോവിലിന്റെ കുറ്റിയടി കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ക്ഷേത്ര ശില്പി തമ്പാൻ എടക്കാനത്തിനാണ് നിർമ്മാണത്തിന്റെ ചുമതല. ട്രസ്റ്റ് പ്രസിഡന്റ് പാറോൽ ജനാർദ്ദനൻ, വൈസ് പ്രസിഡന്റ് പത്മനാഭൻ, സിക്രട്ടറി സുധീന്ദ്രൻ എന്നിവരും കുടുബാംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.