പാപ്പിനിശ്ശേരി ∙ കല്ലൂരിക്കടവ് ബോട്ടുജെട്ടി തകർന്ന് അപകടഭീഷണിയിൽ. പറശ്ശിനിക്കടവ്– മാട്ടൂൽ യാത്രാബോട്ട് കരയിലേക്ക് അടുപ്പിക്കാതെ കടന്നുപോകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. പാപ്പിനിശ്ശേരി, നാറാത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന കടവ് നാളുകളേറെയായി യാത്രക്കാർക്കു കടന്നുപോകാനാകാതെ കിടക്കുകയാണ്. കല്ലൂരിക്കടവിൽ നിന്ന് നാറാത്ത് പഞ്ചായത്തിലേക്കു വർഷങ്ങളായി നാട്ടുകാർ ആശ്രയിക്കുന്ന പ്രധാന ബോട്ടുജെട്ടിയാണു കാലപ്പഴക്കത്താൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്.
വർഷങ്ങൾക്കു മുൻപു കടത്തുതോണി സർവീസ് ഉണ്ടായിരുന്ന പ്രധാന കടവ് കൂടിയാണ് കല്ലൂരിക്കടവ്. കടത്തുതോണി ലേലത്തിന് എടുക്കാനാളില്ലാതെ അധികൃതർ ഉപേക്ഷിച്ചു. ഏറെക്കാലം ആളനക്കമില്ലാത്ത കടവ് ബോട്ട് സർവീസ് തുടങ്ങിയതോടെയാണു വീണ്ടും സജീവമായത്.
തകർന്ന കല്ലൂരിക്കടവ് ബോട്ട് ജെട്ടി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗം വി.അബ്ദുൽ കരീം കെ.വി.സുമേഷ് എംഎൽഎയ്ക്കു നിവേദനം നൽകിയിരുന്നു. തൊഴിലാളികളടക്കം ഒട്ടേറെ പേർ പാമ്പുരുത്തി, നാറാത്ത്, പറശ്ശിനിക്കടവ് ഭാഗങ്ങളിലേക്കു പോകുന്ന കടവിൽ പുതിയ ബോട്ടുജെട്ടി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.