കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.കേസിൽ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടും, സൈജു തങ്കച്ചനുമടക്കം 8 പേരെ പ്രതി ചേർത്തുകൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്.
സൈജു തങ്കച്ചൻ അമിത വേഗതയിൽ കാറിൽ പിന്തുടർന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സൈജു ദുരുദ്ദേശത്തോടെ യുവതികളെ പിന്തുടർന്നുവെന്നും കുറ്റപത്രത്തിലുണ്ട്.
2021 നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് അന്‍സി കബീര്‍ ഉള്‍പ്പടെ നാലുപേര്‍ സഞ്ചരിച്ച കാര്‍ പാലാരിവട്ടം ചക്കരപ്പറമ്പില്‍ അപകടത്തില്‍പ്പെട്ടത്. കാറോടിച്ചിരുന്ന അബ്ദുല്‍ റഹ്മാനൊഴികെ മറ്റ് മൂന്ന് പേരും അപകടത്തില്‍ മരിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത് തൃശ്ശൂരിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. മോഡലുകള്‍ സഞ്ചരിച്ച കാറിനെ സൈജു തങ്കച്ചന് തന്റെ ഓഡി കാറില്‍ അമിത വേഗതയില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
അമിതമായി മദ്യപിച്ച് വാഹനമോടിച്ച മോഡലുകളുടെ ഡ്രൈവര്‍ അബ്ദുല്‍ റഹ്മാനാണ് കേസിലെ ഒന്നാം പ്രതി. ദുരുദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ മോഡലുകളെ നിര്‍ബന്ധിച്ച സൈജുവിനും റോയിക്കുമെതിരെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതെന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡി വി ആര് റോയിയുടെ നിര്‍ദേശപ്രകാരം കായലില്‍ ഉപേക്ഷിച്ച ഹോട്ടല്‍ ജീവനക്കാര്‍ക്ക് എതിരെ തെളിവു നശിപ്പിച്ചതിനും കേസെടുത്തിരുന്നു. സംഭവം നടന്ന് നാലു മാസങ്ങള്‍ക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്.