പയ്യന്നൂർ ∙ മുറിച്ചിട്ട മരങ്ങളും മറ്റും തള്ളി നഗരസഭയുടെ ടൗണിലുള്ള ഫിഷ് ബൂത്ത് ഉപയോഗ ശൂന്യമാക്കി. പ്രതിമാസം 15,000ലധികം രൂപ നഗരസഭയ്ക്ക് വാടക ഇനത്തിൽ ലഭിക്കുന്ന ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബൂത്താണ് നഗരസഭയുടെ അശ്രദ്ധയിൽ ഉപയോഗ ശൂന്യമാക്കിയത്. നാരങ്ങാത്തോടിന് സമീപമുള്ള ബൂത്ത് ദിവസ വാടക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലേലം ചെയ്തു കൊടുക്കുകയാണ് പതിവ്. ഈ വർഷവും ലേലത്തിൽ കൊടുത്തിരുന്നു. ഈ ബൂത്തിനു മുന്നിലുള്ള നാരങ്ങാത്തോടിന്റെ പാലം പുതുക്കി പണിയുന്നതിന്റെ ഭാഗമായി മരം മുറിച്ചു നീക്കിയിരുന്നു.
മരാമത്ത് വിഭാഗം മുറിച്ചു മാറ്റിയ മരം പൂർണമായും ഫിഷ് ബൂത്തിനു സമീപത്തേക്കാണ് തള്ളിയത്. പാലം നിർമാണ ഭാഗമായി തൽക്കാലം ഫിഷ് ബൂത്ത് അടച്ചിടാൻ നഗരസഭ ആവശ്യപ്പെടുകയും ചെയ്തു. പാലം പുനർനിർമിച്ച് വാഹനങ്ങൾ സർവീസ് തുടങ്ങിയിട്ട് ഫിഷ് ബൂത്തിനകത്ത് തള്ളിയ മരക്കുട്ടകൾ മാറ്റിക്കൊടുത്ത് ഫിഷ് ബൂത്ത് പ്രവർത്തനം തുടങ്ങാൻ നഗരസഭ സൗകര്യം ഒരുക്കിയില്ല. മാത്രവുമല്ല ഫിഷ് ബൂത്തിലേക്ക് ജനങ്ങൾ കടന്നു പോകേണ്ട സ്ഥലത്ത് കല്ലും മറ്റും കൂട്ടിയിട്ടിരിക്കുകയാണ്. നിലവിലുള്ള കരാറുകാരന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.
ദിവസ വാടകയായതിനാൽ കരാറുകാരൻ ഇത് ഒഴിവാക്കി. ഏപ്രിൽ 1 മുതൽ പുതിയ കരാറുകാരന് ഇത് നൽകേണ്ടതാണ്. ലേല സമയത്താണ് ബൂത്തിനകത്ത് മരവും മറ്റും തള്ളി ഉപയോഗ ശൂന്യമാക്കിയത്. അതുകൊണ്ട് ലേലം കൊള്ളാൻ ആരും തയാറായതുമില്ല. മരാമത്ത് വകുപ്പിനെ കൊണ്ട് സാധനങ്ങൾ നീക്കം ചെയ്യാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുമില്ല. മാസം 15,000ലധികം രൂപ നഗരസഭയ്ക്ക് ലഭിക്കുന്ന ഫിഷ് ബൂത്താണ് നഗരസഭ നശിപ്പിക്കുന്നത്.