പാറപ്രം ∙ സിൽവർ ലൈനിനായി ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കു മാർക്കറ്റ് വിലയുടെ നാലിരട്ടി തുകയാണു നൽകുകയെന്നും വീട് നഷ്ടപ്പെടുന്നവർക്ക് വീടിന്റെ സാധനങ്ങളെല്ലാം കൊണ്ടുപോകുന്നതിന് പുറമെ വീട് വയ്ക്കാൻ 4 ലക്ഷം രൂപയോ ലൈഫ് പദ്ധതിയിൽ വീടോ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സ്വീകാര്യമാവാത്തവർക്ക് പുനർഗേഹം പദ്ധതിയിൽ 10 ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു.നവീകരിച്ച ചിറക്കുനി – അണ്ടലൂർ – പാറപ്രം – മൂന്നുപെരിയ – ചക്കരക്കൽ – കാഞ്ഞിരോട് – മുണ്ടേരിമൊട്ട – ചെക്കിക്കുളം – കരിങ്കൽകുഴി വഴി പറശ്ശിനിക്കടവ് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വികസന പ്രവർത്തനങ്ങൾക്ക് ഭൂമി വിട്ടു നൽകിയവർ ഇന്ന് ആഹ്ലാദത്തിലാണ്. മുൻപ് ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിച്ചവർ ദൃശ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്ന സന്തോഷം ഇതിന് തെളിവാണ്. കിഫ്ബി വഴി നടപ്പാക്കുന്ന വികസന പ്രവൃത്തിക്കായി ഒരിടത്ത് ഭൂമി ഏറ്റെടുത്തു. തൊട്ടടുത്ത ഭൂമിയും സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഉടമ മകന്റെ കയ്യിൽ തനിക്ക് ഇന്നലെ നിവേദനം കൊടുത്തയച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെ.ശശിധരൻ, രാജീവ് പാനുണ്ട, പലേരി മോഹനൻ, അജയകുമാർ മീനോത്ത്, എൻ.പി.താഹിർ ഹാജി, വി.കെ.ഗിരിജൻ, ടി.കെ.കനകരാജ്, ദേശീയപാതാ വിഭാഗം സൂപ്രണ്ടിങ് എൻജിനിയർ ദിലീപ് ലാൽ, എക്സിക്യൂട്ടീവ് എൻജിനിയർ കെ.എം.ഹരീഷ്, അസിസ്റ്റന്റ് എൻജിനിയർ ടി.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.