കണ്ണൂര്‍: വിനാശകരമായ കെ.റെയിലിന് എതിരെ സംസ്ഥാനത്തെ ജനങ്ങള്‍ നടത്തുന്നത് ജീവിക്കാനുള്ള പോരാട്ടമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണൻ. ജനങ്ങളെ തീവ്രവാദികളായി മുദ്ര കുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ കെ റെയില്‍ വിരുദ്ധ ജനകീയ പ്രക്ഷോഭ സമിതി കണ്ണൂര്‍ ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വിനാശകരമായ കെ റെയില്‍ സംബന്ധിച്ച് കൂടെയുള്ള മന്ത്രിമാരെയെങ്കിലും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കണം.
ഇതിന്റെ ഡിപിആര്‍ മന്ത്രിമാരെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. ബഫര്‍ സോണ്‍ എന്താണെന്ന് പോലും ചില മന്ത്രിമാർക്ക് അറിയില്ല. കേരളം ഇപ്പോള്‍ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. പിണറായിയുടെ നേതൃത്വത്തിലുള്ള ഭരണകൂട ഭീകരതയ്ക്കെതിരെ ജീവിക്കാനുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്.
മന്ത്രി സജി ചെറിയാന് കഴിഞ്ഞ ദിവസം പറഞ്ഞത് വിരട്ടല്‍ വേണ്ടെന്നാണ്. ഇത് ഗുണ്ടകളുടെ ഭാഷയാണ്. അദ്ദേഹത്തിന് പദ്ധതിയെ കുറിച്ചോ ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചോ ധാരണയില്ല. കൊള്ളക്കാരെയും തീവ്രവാദികളെയും കൈകാര്യം ചെയ്യുന്നത് പോലെയാണ് പിണറായിയുടെ പോലീസ് കേരളത്തിലെ ജനങ്ങളെ കൈകാര്യം ചെയ്യുന്നത്.കേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള സമരം വരും നാളുകളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.