ശ്രീകണ്ഠപുരം ∙ നിർമാണം തുടങ്ങി 5 വർഷമായിട്ടും പണി പില്ലറുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അലക്സ് നഗർ പാലം സൈറ്റിൽ കലക്ടർ എസ്.ചന്ദ്രശേഖറിന്റെ സന്ദർശനം. പൊതു പണിമുടക്ക് ദിവസമായിരുന്നു സന്ദർശനം. കൗൺസിലർ ത്രേസ്യാമ്മ മാത്യുവിന്റെ നേതൃത്വത്തിൽ കലക്ടറെ സ്വീകരിച്ചു. ഹരിത കർമ സേന അംഗങ്ങളും ,പൊതു പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
നിർമാണം പാതിവഴിയിൽ കിടക്കുന്ന പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അദ്ദേഹം നാട്ടുകാരോട് ചോദിച്ച് മനസ്സിലാക്കി. തുടർ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. നിർമാണം നടക്കുന്ന പാലത്തോട് ചേർന്ന് അപകടാവസ്ഥയിൽ ആയിരുന്ന തൂക്കുപാലം 75000 ചെലവിട്ട് ബലപ്പെടുത്തിയത് അടുത്ത കാലത്താണ്.
5 വർഷം മുൻപ് 10.5 കോടി ഉപയോഗിച്ചാണ് പുതിയ പാലത്തിന്റെ പണി തുടങ്ങിയത്. ഇതിന്റെ 3 തൂണുകളുടെ പണി മാത്രമാണ് ഇതു വരെ നടത്തിയത്. കരാറുകാരൻ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്തതു കൊണ്ട് പിഡബ്ല്യുഡി പുതിയ കരാറുകാരനെ പണി ഏൽപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മാർച്ചിനു ശേഷം പുതിയ കരാറുകാരനെ ഏൽപ്പിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.