പയ്യന്നൂർ ∙ കനത്ത വേനൽ മഴയിൽ വണ്ണാത്തിപ്പുഴയിലെ മീങ്കുഴി അണക്കെട്ട് കവിഞ്ഞൊഴുകി. ഏപ്രിൽ മാസത്തിൽ അണക്കെട്ട് കവിഞ്ഞൊഴുകുന്നത് ആദ്യമെന്ന് ഈ പ്രദേശത്തെ പഴമക്കാർ പറയുന്നു. കാലവർഷം അവസാനിക്കുന്നതോടെ ഉപ്പ് വെള്ളം കയറാതിരിക്കാൻ അണക്കെട്ടിൽ പലകയിട്ട് മണ്ണ് നിറച്ച് ഉപ്പ് വെള്ളം തടയാറുണ്ട്. 15 അടി ഉയരത്തിലാണ് പലക സ്ഥാപിച്ച് മണ്ണ് നിറയ്ക്കാറുള്ളത്. 15 അടി ഉയരത്തിൽ വണ്ണാത്തിപ്പുഴ ഭാഗത്ത് വെള്ളം തടഞ്ഞു നിർത്താം. ഇതിൽ കൂടുതൽ വെള്ളം നിറഞ്ഞാൽ കരകവിഞ്ഞ് വീട്ടു പറമ്പിലേക്കും മറ്റും കയറും.
അതുകൊണ്ടാണ് 15 അടി ഉയരത്തിൽ അണ കെട്ടി നിർത്തിയത്. ഏപ്രിൽ, മേയ് മാസങ്ങളിൽ വളരെ കുറച്ച് വെള്ളം മാത്രമേ തടഞ്ഞു നിർത്തിയ ഭാഗത്ത് ഉണ്ടാകാറുള്ളൂ. കാലവർഷം ശക്തിപ്പെടുമ്പോഴാണ് അണക്കെട്ട് തുറന്ന് വിടുക. കാലവർഷത്തിന്റെ ആദ്യ മഴയിലൊന്നും വെള്ളം 15 അടി ഉയരാറില്ല. എന്നാൽ ഇത്തവണ പതിവ് തെറ്റിച്ച് വേനലിൽ തന്നെ അണക്കെട്ട് കവിഞ്ഞൊഴുകി. മലയോര മേഖലയിൽ കനത്ത മല പെയ്യുമ്പോഴാണ് വണ്ണാത്തിപ്പുഴയിൽ വെള്ളം നിറയാറുള്ളത്.