ആലുവ: കാലടി മണപ്പുറത്തെ ‘മിന്നല്‍ മുരളി’ സിനിമയ്ക്ക് ഇട്ട സിനിമ സെറ്റ് തകർത്ത കേസിലെ മുഖ്യപ്രതി മലയാറ്റൂർ സ്വദേശി രതീഷ് എന്ന കാര രതീഷിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ പതിമൂന്നോളം കേസുകളിൽ പ്രതിയായാണ് രതീഷ്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്ഫോടക വസ്തുനിയമം തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ട് എന്ന പേരില്‍ ആലുവ റൂറൽ പരിധിയിൽ ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെ ജയിലിലടച്ചു. 31 പേരെ നാടു കടത്തി. മുൻകാല കുറ്റവാളികളേയും, തുടർച്ചയായി സമാധാന ലംഘനം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്നും, ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.പി കെ.കാർത്തിക്ക് അറിയിച്ചു.