ഇരിട്ടി : കോളിക്കടവ് തെങ്ങോല റോഡിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് ഉള്ളിൽ കുടുങ്ങിപ്പോയ വീട്ടുകാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ചെറുകടവൂർ രാജീവന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. വീട്ടിലുണ്ടായിരുന്ന രാജീവന്റെ ഭാര്യ സിന്ധു മകൻ രാഹുൽ എന്നിവർ തകർന്നുവീണ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി. സാരമായി പരിക്കേറ്റ സിന്ധുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു അപകടം. വീട്ടിനകത്തു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പഴയ വീടിന്റെ ഓടിട്ട മേൽക്കൂര തകർന്നു വീഴുകയായിരുന്നു. വീടിനകത്തു അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി പുറത്തെടുക്കുകയായിരുന്നു. ഓടും മരങ്ങളും വീണാണ് സിന്ധുവിന് പരിക്കേറ്റത്. ഇവർക്ക് നടുവിന് സാരമായ പരിക്കേറ്റതായാണ് വിവരം. മറ്റുള്ളവരുടെ പരിക്കുകൾ നിസ്സാരമാണ്. വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. വീടിന്റെ മുൻഭാഗം കോൺക്രീറ്റും ബാക്കി ഭാഗങ്ങൾ ഓടിട്ടതുമാണ്.