ഡൽഹി : രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സമ്പൂർണമായി നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജൂലൈ 1 മുതൽ ആയിരിക്കും രാജ്യമാകെ പൂർണനിരോധനം നടപ്പിലാക്കുക.
പ്ലാസ്റ്റിക് ഉപയോഗം സംബന്ധിച്ച് കർശന നടപടികൾ സ്വീകരിച്ച മറ്റു ചില രാജ്യങ്ങളുമുണ്ട്. 2002ൽ, പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ രാജ്യമായി ബംഗ്ലാദേശ് മാറിയിരുന്നു. അതിനുശേഷം, മറ്റ് ചില രാജ്യങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള തങ്ങളുടെ ശ്രമങ്ങൾ ശക്തമാക്കുകയും സമാനമായ നിരോധനങ്ങളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തുകയും ചെയ്തു.
2030-ഓടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്തലാക്കുമെന്ന് ഈ വർഷം മാർച്ചിൽ 170 രാജ്യങ്ങൾ പ്രതിജ്ഞയെടുത്തിരുന്നു. കെനിയയിലെ നെയ്‌റോബിയിൽ വെച്ചു നടന്ന യുഎൻ പരിസ്ഥിതി അസംബ്ലിയിൽ (UNEA) നടന്ന ആ പ്രതിജ്ഞയിൽ ഇന്ത്യയും പങ്കെടുത്തിരുന്നു.
പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ബദൽ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് പൂർണമായോ ഭാഗികമായോ നിരോധനം കൊണ്ടുവരുന്നതിൽ 80 ഓളം രാജ്യങ്ങൾ ഇതിനോടകം വിജയിച്ചിട്ടുണ്ട്. ഇതിൽ 30 രാജ്യങ്ങൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ആണെന്നതാണ് ശ്രദ്ധേയം.
ഉഗാണ്ട, ദക്ഷിണാഫ്രിക്ക, മലാവി, എത്യോപ്യ, റുവാണ്ട തുടങ്ങിയ രാജ്യങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിച്ചതിന്റെ ഭാഗമായി കർശന നയങ്ങൾ രൂപീകരിച്ചിട്ടുണ്ട്. 2017-ൽ കെനിയ പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഏറ്റവും കർക്കശമായ പ്ലാസ്റ്റിക് ബാഗ് നിരോധനമായാണ് കണക്കാക്കപ്പെടുന്നത്. പ്ലാസ്റ്റിക് സഞ്ചികൾ നിറഞ്ഞ് ഡ്രെയിനേജ് സംവിധാനങ്ങൾ
ബ്ലോക്ക് ആയി ഉണ്ടാകുന്ന കടുത്ത വെള്ളപ്പൊക്കം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് കെനിയൻ സർക്കാർ നിരോധനത്തിലൂടെ ലക്ഷ്യമിട്ടത്.